‘ഈ ആക്രമണങ്ങളിൽ സിനിമയ്ക്കും പങ്കുണ്ടാവാം, പക്ഷെ’: തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

തിരുവനന്തപുരം: സമൂഹത്തില്‍ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് സിനിമയ്ക്കും പങ്കുണ്ടാകാമെന്ന് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. എന്നാല്‍ എല്ലാം ഉത്ഭവിച്ചത് സിനിമയില്‍ നിന്നാണ് എന്ന് പറയരുത്. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ സമൂഹം ഒന്നായി രംഗത്ത് ഇറങ്ങണമെന്നും സുരേഷ് ഗോപി പറഞ്ഞു.
സമൂഹത്തിലെ ആക്രമണത്തിന് സിനിമയ്ക്കും പങ്കുണ്ടാകാം. എന്നാല്‍ എല്ലാം സിനിമയില്‍ നിന്നാണ് ഉത്ഭവിച്ചത് എന്ന് പറയരുത്. അടുത്തിടെ ഇത്തരത്തില്‍ ചര്‍ച്ചയായ സിനിമയാണ് ഇടുക്കി ഗോള്‍ഡ്. എന്നാല്‍ ഇത്തരം ഒരു സംഭവം ഉണ്ടായതിനാല്‍ ആണല്ലോ അതില്‍ നിന്നും സിനിമ ഉണ്ടായത്. എന്നാല്‍ ആ സിനിമ മനസിലാക്കണം.
ഒരു സിനിമ കണ്ട് അത് മനസിലാക്കണം. ഒരോ കുട്ടിയും പിറന്ന് വീഴുന്നത് രാജ്യമാകുന്ന കുടുംബത്തിലേക്കാണ്. അവര്‍ പാഴായി പോയിക്കൂടാ, പൊലിഞ്ഞു പോയിക്കൂടാ. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ എല്ലാവരും ഒന്നിച്ച് രംഗത്ത് വരണം സുരേഷ് ഗോപി തിരുവനന്തപുരത്ത് പറഞ്ഞു.
സംസ്ഥാനത്ത് വർധിച്ചു വരുന്ന അക്രമങ്ങളിലും ലഹരി ഉപയോഗത്തിന്റെ സ്വാധീനം വലിയ തോതിൽ ചര്‍ച്ചയാകുകയും അതില്‍ സിനിമയുടെ സ്വദീനം എന്നത് വിഷമായി വരുമ്പോഴാണ് സുരേഷ് ഗോപിയുടെ പ്രതികരണം. സിനിമകളില്‍ കാണിക്കുന്ന രൂക്ഷമായ വയലന്‍സ് അടുത്തിടെ നടന്ന വെഞ്ഞാറന്‍മൂട് കൂട്ടകൊലപാതകത്തിലും, താമരശ്ശേരി സംഭവത്തിന്‍റെ പാശ്ചത്തലത്തിലും ചര്‍ച്ചയായിരുന്നു.
അടുത്തിടെ സിനിമയിലെ വയലന്‍സ് നിയന്ത്രിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. സിനിമകളിലെ അക്രമണങ്ങള്‍ യുവാക്കളെ സ്വദീനിക്കുന്നുണ്ട്. ഇതില്‍ സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യമാണ്. മാര്‍ക്കോ അടക്കം സിനിമകളുടെ പേര് എടുത്ത് പറഞ്ഞാണ് ചെന്നിത്തലയുടെ ആരോപണം.
വ്യാപകമായ ആക്രമണം നടക്കുകയാണ്. അതിനിടയിലാണ് സിനിമയിലെ വയലന്‍സ് കൂടുന്നത്. ആര്‍ഡിഎക്സ്, കൊത്ത, മാര്‍ക്കോ സിനിമകള്‍ അതിന് ഉദാഹരണമാണ്. സര്‍ക്കാര്‍ ഇവിടെ നിഷ്ക്രിയമായി ഇരിക്കുകയാണ്. സര്‍ക്കാര്‍ ഇടപെടല്‍ അത്യവാശ്യമാണ്. ഇത്തരം ചിത്രങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കാനോ ആക്രമണങ്ങളിലേക്ക് നയിക്കുന്ന രീതിയിലോ ശ്രമിക്കുന്നത് ആപത്കരമായ കാര്യമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.