FeaturedKeralaNews

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു

തിരുവനന്തപുരം : പ്രമുഖ മാധ്യമപ്രവർത്തകൻ ബിആർ‌പി ഭാസ്കർ (92) അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. എഴു പതിറ്റാണ്ടിലേറെ നീണ്ട പത്രപ്രവർത്തന ജീവിതത്തിൽ ദ് ഹിന്ദു, സ്റ്റേറ്റ്സ്മാൻ, പേട്രിയറ്റ്, യുഎൻഐ, ഡെക്കാൺ ഹെറാൾഡ് തുടങ്ങിയവയിൽ പ്രവർത്തിച്ചു. ‌ബംഗ്ലദേശ് തിരഞ്ഞെടുപ്പിൽ വിജയിച്ച മുജീബുൽ റഹ്മാനുമായുള്ള അഭിമുഖം, ഭാരതീയനായ ഡോ.ഹർഗോവിന്ദ് ഖുറാനയ്ക്കു നൊബേൽ ലഭിച്ച വാർത്ത, അടിയന്തരാവസ്ഥക്കാലത്തു ശ്രീനഗറിൽ നിന്നുള്ള റിപ്പോർട്ടുകൾ തുടങ്ങിയവ ശ്രദ്ധേയമാണ്. മലയാളത്തിലടക്കം നിരവധി മാധ്യമങ്ങളിൽ കോളമിസ്റ്റായിരുന്നു. അവസാന കാലം വരെ സാമൂഹിക വിഷയങ്ങളിൽ ജാഗ്രതയോടെ ഇടപെട്ടു. പത്രപ്രവർത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സർക്കാരിന്റെ സ്വദേശാഭിമാനി-കേസരി മാധ്യമപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ രമ. മകൾ ബിന്ദു ഭാസ്കർ ബാലാജി മാധ്യമപ്രവർത്തകയായിരുന്നു. 2019 ൽ അന്തരിച്ചു. മരുമകൻ: ഡോ.കെ.എസ് ബാലാജി.

തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ 1932 മാർച്ച് 12 നാണ് എ.കെ.ഭാസ്കറിന്റെയും മീനാക്ഷിയുടെയും മകനായി ബാബു രാജേന്ദ്രപ്രസാദ് എന്ന ബിആർ‌പി ഭാസ്കർ‌ ജനിച്ചത്. ഈഴവസമുദായ നേതാവും സാമൂഹിക പരിവർത്തനവാദിയുമായിരുന്ന എ.കെ.ഭാസ്കർ നവഭാരതം എന്ന പത്രത്തിന്റെ ഉടമ കൂടിയായിരുന്നു. 1951 ൽ കൊല്ലം എസ്എൻ കോളജിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബിഎസ്‌സി പാസായ ബിആർ‌പി ഭാസ്കറിന് പത്രപ്രവർത്തനത്തിൽ താൽപര്യമുണ്ടായിരുന്നെങ്കിലും മകനെ പത്രപ്രവർത്തകനാക്കാൻ അച്ഛൻ ആഗ്രഹിച്ചിരുന്നില്ല. മകനെ ഐസിഎസുകാരനാക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എങ്കിലും അച്ഛനറിയാതെ നവഭാരതിൽ മറ്റൊരു പേരിൽ ലേഖനമെഴുതി. അത് അച്ഛനറിഞ്ഞപ്പോൾ‌ ആദ്യം എതിർത്തെങ്കിലും പിന്നീട് മകന്റെ ഇഷ്ടത്തിനു വഴങ്ങി. ബിഎസ്‌സി പഠനത്തിനു ശേഷം ഇംഗ്ലിഷ് പത്രപ്രവർത്തനം ലക്ഷ്യമിട്ട് 1952 ൽ ദ് ഹിന്ദുവിൽ ട്രെയിനിയായി ചേർന്നു. 1958 ൽ കേന്ദ്രസർക്കാരിന്റെ സ്കോളർഷിപ്പോടെ ഫിലിപ്പീൻസിൽ പോയി. 1959 ൽ യൂണിവേഴ്സിറ്റി ഓഫ് ദ് ഫിലിപ്പീൻസിൽ നിന്ന് എംഎ നേടി.

തിരിച്ചെത്തി പേട്രിയറ്റിൽ ചേർ‌ന്നു. പിന്നീട് അവിടെനിന്ന് രാജിവച്ച് യുഎൻഐയിലെത്തി. 18 വർഷം അവിടെ പ്രവർത്തിച്ച ശേഷം ഡെക്കാൻ ഹെറാൾഡിൽ അസോഷ്യേറ്റ് എഡിറ്ററായി. 1991 ൽ വിരമിച്ചു. പിന്നീട് ഒരു വർഷത്തോളം ആന്ധ്ര പ്രദേശ് ടൈംസിന്റെ ഡയറക്ടറായിരുന്നു. പിന്നീട് ഏഷ്യാനെറ്റിൽ കുറെക്കാലം എഡിറ്റോറിയൽ കൺസൽറ്റന്റായിരുന്നു. വിരമിച്ച ശേഷവും കോളങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മറ്റും അദ്ദേഹം സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ ഇടപെടലുകൾ‌ നടത്തി. മനുഷ്യാവകാശവും സാമൂഹിക നീതിയും ലംഘിക്കപ്പെട്ടപ്പോഴൊക്കെ ബിആർ‌പി ഭാസ്കർ അതിനെതിരെ ശക്തമായി സംസാരിച്ചിരുന്നു. പത്രപ്രവർത്തകരുടെ അവകാശ പോരാട്ടങ്ങളിൽ എന്നും മുൻനിരയിൽ നിന്നു അദ്ദേഹം. ചരിത്രം നഷ്ടപ്പെട്ടവർ, ന്യൂസ് റൂം- ഒരു മാധ്യമപ്രവർത്തകന്റെ അനുഭവക്കുറിപ്പുകൾ, ദ് ചേയ്ഞ്ചിങ് മീഡിയസ്കേപ് എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker