KeralaNews

സൂര്യനില്‍ നിന്ന് ഊര്‍ജ്ജം!ഇന്ധനം വേണ്ടാത്ത എൻജിൻ,ബഹിരാകാശ രംഗത്ത് പുത്തൻ ചുവടുമായി സ്‌പേസ് എക്‌സ്

കാലിഫോര്‍ണിയ: ബഹിരാകാശ രംഗത്ത് പുത്തന്‍ ചുവടുമായി എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്‌സ്. ഇന്ധനം വേണ്ടാത്ത എന്‍ജിന്‍ ബഹിരാകാശത്തേക്ക് അയയ്ക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ക്വാണ്ടം ഡ്രൈവ് എന്‍ജിനായ ഇത് അമേരിക്കന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ഐ.വി.ഒ ലിമിറ്റഡാണ് നിര്‍മിച്ചിരിക്കുന്നത്.

സ്‌പേസ് എക്‌സിന്റെ ട്രാന്‍സ്‌പോര്‍ട്ടര്‍ 9 മിഷന്റെ ഭാഗമായി ഈ എന്‍ജിന്‍ ഒരു മൈക്രോ സാറ്റലൈറ്റില്‍ ഘടിപ്പിക്കും. ഈ എന്‍ജിന്‍ കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബെയ്‌സില്‍ നിന്ന് വിക്ഷേപണം ചെയ്യാനാണ് സ്‌പേസ് എക്‌സ് ഉദ്ദേശിക്കുന്നത്.

സൂര്യനില്‍നിന്ന് ഊര്‍ജ്ജം സ്വീകരിച്ചാണ് എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ എന്‍ജിനാണ് ഇതെന്നും ഐ.വി.ഒ അവകാശപ്പെട്ടു. ഇലക്ട്രിക്ക് പ്രൊപ്പല്‍ഷന്‍ ടെക്‌നോളജിയാണ് എന്‍ജിന്റെ പ്രധാന കരുത്ത്. അതുകൊണ്ടുതന്നെ ബഹിരാകാശത്ത് എന്‍ജിന് സുഗമമായി പ്രവര്‍ത്തിക്കാനാകുമെന്ന് കമ്പനി ഉറപ്പുനല്‍കുന്നു.

ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ക്വാണ്ടൈസ്ഡ് ഇനേര്‍ഷ്യ (ക്യു.ഐ)യില്‍ അധിഷ്ഠിതമായാണ് ഈ എന്‍ജിന്‍ നിര്‍മിച്ചിരിക്കുന്നത്. ഐസക് ന്യൂട്ടന്റെ ചലനനിയമത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ സിദ്ധാന്തത്തെ പല ഭൗതികശാസ്ത്രജ്ഞന്മാരും എതിര്‍ത്തിരുന്നു.

2007-ല്‍ മൈക്ക് മക് കുല്ലോച്ചാണ് ക്യു.ഐ. സിദ്ധാന്തം ആദ്യമായി കൊണ്ടുവന്നത്. വിക്ഷേപണത്തിന് മുന്നോടിയായി വാക്യും ചേംബറില്‍ എന്‍ജിന്‍ 100 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചെന്ന് ഐ.വി.ഒ. ചീഫ് എക്‌സിക്യുട്ടീവ് റിച്ചാര്‍ഡ് മാന്‍സെല്‍ വ്യക്തമാക്കി. ഇത് ഭാവിയില്‍ വലിയ മാറ്റങ്ങള്‍ ബഹിരാകാശ രംഗത്ത് കൊണ്ടുവരുമെന്നും മാന്‍സെല്‍ അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button