കുടുംബശ്രീ പരിപാടിയിൽ തട്ടമൂരി പ്രതിഷേധിച്ച് സാമൂഹ്യ പ്രവർത്തക വി പി സുഹ്റ, വേദിയില്‍ നിന്ന് ഇറക്കിവിട്ടു

കോഴിക്കോട്: സമസ്ത നേതാവിന്റെ പരാമർശത്തിനെതിരെ തട്ടം നീക്കി പ്രതിഷേധവുമായി സാമൂഹ്യ പ്രവർത്തക വി പി സുഹ്റ. നല്ലളം സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്കൂളിലേക്ക്’ എന്ന പരിപാടിയിലായിരുന്നു സാമൂഹ്യ പ്രവർത്തക വി പി സുഹ്റ പ്രതിഷേധിച്ചത്.

പരിപാടിയിൽ അതിത്ഥിയായിരുന്ന വി പി സുഹറ തട്ടം ഊരി പ്രതിഷേധിച്ചതിൽ പിടിഎ പ്രസിഡന്റ് അക്രമാസക്തനായി. പിടിഎ പ്രസിഡന്റ് വി പി സുഹ്റയെ അസഭ്യം പറഞ്ഞതായും പരാതി ഉയരുന്നുണ്ട്. സംഭവത്തില്‍ വി പി സുഹ്റ നല്ലളം പൊലീസിൽ പരാതി നൽകി.

സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെയാണ് താൻ പ്രതിഷേധിച്ചതെന്ന് വി പി സുഹ്റ പ്രതികരിച്ചു. തട്ടമിടാത്ത സ്ത്രീകളെ അഴിഞ്ഞാട്ടക്കാരികൾ എന്നാണ് ഉമ്മർ ഫൈസി വിശേഷിപ്പിച്ചതെന്ന് സുഹ്റ പറഞ്ഞു. അതിനിടയാണ് പിടിഎ പ്രസിഡണ്ട് തനിക്കെതിരെ രംഗത്തെത്തിയത്. ഇയാൾ തന്നെ അധിക്ഷേപിച്ചെന്നും വി പി സുഹ്റ പറയുന്നു.

മുസ്ലിം സ്ത്രീകളെ അഴിഞ്ഞാടാന്‍ വിടാന്‍ കഴിയില്ലന്നും സ്ത്രീകള്‍ക്ക് അച്ചടക്കം വേണമെമെന്നുമായിരുന്നു സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം പറഞ്ഞത്‌. പഴഞ്ചന്‍ എന്ന് പറഞ്ഞാലും പ്രശ്‌നമില്ല. തട്ടം ഇടാതെ പോകുന്നത് അഴിഞ്ഞാട്ടമായി കാണുന്നതായും ഉമര്‍ ഫൈസി അഭിപ്രായപ്പെട്ടു. തട്ടവും പര്‍ദ്ദയും ഇസ്ലാമികമാണെന്നും അതിനെതിരെ ആര് പ്രതികരിച്ചാലും എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം മതാചാരങ്ങള്‍ കുട്ടിക്കാലം മുതല്‍ പഠിപ്പിക്കുന്നതാണെന്നും തട്ടം അഴിപ്പിച്ചു എന്ന് പറയുന്നത് പുരോഗമനം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത ഇസ്ലാമിന്റെ കാര്യങ്ങള്‍ പറഞ്ഞ് കൊണ്ടിരിക്കും. ചിലര്‍ വിവരക്കേട് കാരണം ചിലത് എഴുതി വിടുന്നു. കമ്യൂണിസ്റ്റ് നിലപാടുകളോട് യോജിപ്പില്ല. മത വിശ്വാസത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ അതിന്റെ ദൂഷ്യം തെരഞ്ഞെടുപ്പില്‍ അനുഭവിക്കുമെന്നും സിപിഐഎം നേതാവ് കെ അനില്‍കുമാറിന്റെ തട്ടം പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഉമര്‍ ഫൈസി വ്യക്തമാക്കി.

അതേസമയം പി എം എ സലാമിനെതിരെ അദ്ദേഹം രൂക്ഷവിമര്‍ശനവും നടത്തി. സലാം പക്വതയില്ലാത്ത നേതാവാണ്. നേതൃത്വത്തില്‍ ഇരുത്തുന്ന കാര്യം മുസ്ലിം ലീഗ് നേതൃത്വം ആലോചിക്കണം. സമസ്തയ്‌ക്കെതിരായ സലാമിന്റെ പ്രതികരണം മോശമായി പോയി. മുസ്ലിം ലീഗും സമസ്തയും ഒരുമിച്ചാണ് സമുദായത്തെ നയിക്കുന്നത്. മതേതര കാര്യങ്ങളില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഭിന്നത ലീഗും സമസ്തയും തമ്മിലല്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെടില്ല. നല്ല രീതിയില്‍ പോയാല്‍ എല്ലവര്‍ക്കും നല്ലത്. ചിലര്‍ കുസൃതി കാട്ടിയാലും ഭൂരിഭാഗം ആളുകളും സമസ്തക്ക് ഒപ്പമാണെന്നും ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചു.

തട്ടം വിവാദത്തിൽ ലീഗിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് സമസ്തയിലെ ലീഗനുകൂല നേതാവിന്റെ ചുവട് മാറ്റം. വിവാദത്തിൽ തുടക്കം മുതൽ ലീഗിനൊപ്പം നിന്ന അബ്ദുസമദ് പൂക്കോട്ടൂരാണ് ഇന്ന് ജനറൽ സെക്രട്ടറി പിഎം എ സലാമിനെതിരെ രംഗത്തെത്തിയത്. പിഎംഎ സലാം സമസ്ത അധ്യക്ഷനെതിരെ വിമർശനം നടത്തിയപ്പോൾ അതിനെതിരെ സംഘടനാനേതാക്കൾ ലീഗ് ജനറൽസെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്ക് കത്തയച്ച് പ്രതിഷേധം അറിയിച്ചിരുന്നു. ഈ പ്രതിഷേധത്തിൽ ഒപ്പ് വെക്കാതെ മാറി നിന്ന അബ്ദുസമദ് പൂക്കോട്ടുരാണിപ്പോൾ സലാമിന് വീഴ്ച പറ്റിയെന്ന നിലപാടുമായി മുന്നോട്ട് വന്നത്.

തട്ടം വിവാദത്തിൽ പ്രതികരിക്കാതിരുന്ന സമസ്ത നേതാക്കളെ സിപിഎം പക്ഷപാതികളായി മുദ്രകുത്താൻ ലീഗ് നേതാക്കൾ ശ്രമിച്ചിരുന്നു. ഇതിനുള്ള തിരിച്ചടിയെന്നോണം സമസ്തയിലെ ലീഗ് വിരുദ്ധർ ഒറ്റക്കെട്ടായി രംഗത്ത് വരികയായിരുന്നു. സമസ്ത നേതൃത്വത്തിന്റെ അറിവോടെയുള്ള ഈ നീക്കം ശക്തമായതോടെ സംഘടനയിലെ ലീഗ് ചേരിക്ക് നിവ‍ൃത്തിയില്ലാതായി.

ജിഫ്രിതങ്ങളെ  ലീഗ്  നേതാവ്എ ആക്ഷേപിച്ചു എന്ന വൈകാരിക പ്രശ്നം ഉയ‍ർത്തിയതോടെ സമസ്തയ്കുള്ളിൽ വീണ്ടും ലീഗ് വിരുദ്ധ നീക്കം ശക്തമായി. സലാമിനെ  നീക്കണം അല്ലെങ്കിൽ പരസ്യമായി തള്ളിപ്പറയണം എന്നാണ് സമസ്തയുടെ ആവശ്യം. സമസ്ത ഇടതുപക്ഷത്തേക്ക് നീങ്ങാനുള്ള സാധ്യത കൂടി മുന്നിൽ കണ്ടായിരിക്കണം ഇക്കാര്യത്തിൽ ലീഗിന്റെ അടുത്ത നീക്കം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News