സംസ്ഥാനത്ത് സ്‌കൂളുകള്‍ ഇന്ന് തുറക്കും; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ക്രിസ്മസ് അവധിക്കു ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ ഇന്ന് തുറക്കും. ഒമൈക്രോണ്‍ കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒമൈക്രോണ്‍ രോഗികളുടെ എണ്ണമുയരുന്ന പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് വരുന്നവര്‍ ക്വാറന്റൈന്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

ഒമൈക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഈയാഴ്ച ചേരുന്ന കോവിഡ് അവലോകന യോഗം തീരുമാനമെടുക്കും.അതിനിടെ 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷന്‍ ഇന്ന് ആരംഭിക്കും. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെയാണ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.വാക്സിനേഷന് സംസ്ഥാനം സജ്ജമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് പിങ്ക് നിറത്തിലുള്ള ബോര്‍ഡും മുതിര്‍ന്നവരുടേതിന് നീല നിറവുമാണ്. വാക്സിനേഷനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ഡോക്ടറുടെ സേവനമുണ്ടാകും.

മറ്റസുഖങ്ങളോ അലര്‍ജിയോ ഉണ്ടെങ്കില്‍ വാക്സിന്‍ സ്വീകരിക്കുന്നതിന് മുന്‍പ് അറിയിക്കണം. ഒമൈക്രോണ്‍ സാഹചര്യത്തില്‍ എല്ലാവരും തങ്ങളുടെ കുട്ടികള്‍ക്ക് വാക്സിന്‍ എടുത്തെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News