കരിപ്പൂരില്‍ വിമാന സര്‍വ്വീസ് പുനരാരംഭിച്ചു; വിമാനത്താവളം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായത് 16 മണിക്കൂറിന് ശേഷം

മലപ്പുറം: കോഴിക്കോട് വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. വിമാനങ്ങള്‍ സാധാരണ നിലയില്‍ സര്‍വീസ് പുനരാരംഭിച്ചതായും എയര്‍പോര്‍ട്ട് ഡയറക്റ്റര്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി വിമാനാപകടം ഉണ്ടായതോടെയാണ് താത്കാലികമായി സര്‍വീസ് നിര്‍ത്തിവച്ചത്. 16 മണിക്കൂറിനുശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്.

മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയിലുമായി വിവിധ ആശുപത്രികളില്‍ 149 പേരാണ് ചികിത്സയിലുള്ളത്. 18 പേരാണ് മരിച്ചത്. 23 പേരാണ് വീട്ടിലേക്ക് മടങ്ങി. അപകടത്തില്‍പ്പെട്ട വിമാനം ദിശ തെറ്റിച്ചാണ് പൈലറ്റ് ഇറക്കിയതെന്ന് എ.ടി.സി പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സാധാരണ കാറ്റിന് എതിര്‍ ദിശയില്‍ ഇറക്കേണ്ട വിമാനം അനുകൂല ദിശയിലാണ് ലാന്‍ഡ് ചെയ്യിച്ചത്. ഇതോടെ കാറ്റിന് അനുസരിച്ച് വിമാനത്തിന് വേഗത കൂടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റണ്‍വേയുടെ മധ്യഭാഗത്താണ് വിമാനം ലാന്‍ഡ് ചെയ്തത്. വിമാനം ലാന്‍ഡ് ചെയ്ത ഉടനെ പൈലറ്റ് എന്‍ജിന്‍ ഓഫ് ചെയ്തതും വിപരീത ഫലമുണ്ടാക്കി. ഇത് ടെയ്ല്‍ വിന്‍ഡ് പ്രതിഭാസമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങ് നടത്തിയ പൂര്‍ണ വേഗതയിലായിരുന്നുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡി.ജി.സി.എ) വ്യക്തമാക്കിയിരുന്നു. അപകട കാരണം കണ്ടെത്താനായി ഡി.ജി.സി.എ നിയോഗിച്ച സംഘം കരിപ്പൂരില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അപകടകാരണം അന്വേഷിക്കുമെന്നും അതിന് ശേഷമേ വ്യക്തമായ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയൂയെന്നുമാണ് ഡി.ജി.സി.എ അറിയിച്ചിട്ടുള്ളത്. അപകട സ്ഥലം സന്ദര്‍ശിക്കുന്ന ഡി.ജി.സി.എ സംഘം ശേഷം പരിക്കേറ്റവരെയും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News