Home-bannerKeralaRECENT POSTS

രാജ്കുമാറിനെ നാലുദിവസം ഉറക്കാതെ മര്‍ദ്ദിച്ചു,രഹസ്യഭാഗങ്ങളില്‍ കാന്താരി മുളക് പ്രയോഗിച്ചു,പോലീസുകാരുടെ മൂന്നാംമുറ മദ്യലഹരിയില്‍,മൃതപ്രായനായിട്ടും വെള്ളം പോലും നല്‍കിയില്ലെന്നും കണ്ടെത്തല്‍,ഹിറ്റ്‌ലറുടെ തടങ്കല്‍പാളയങ്ങളെ പോലും പിന്നിലാക്കി കേരള പോലീസിന്റെ നരനായാട്ട്‌

ഇടുക്കി:നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിനെ പോലീസ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തല്‍. കസ്റ്റഡി മരണം അന്വേഷിയ്ക്കുന്ന ക്രൈബ്രാഞ്ച് സംഘമാണ് നിര്‍ണായകമായ കണ്ടെത്തലുകള്‍ നടത്തിയിരിയ്ക്കുന്നത്.രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ച നാലു ദിവസവും പോലീസുകാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.നാലു ദിവസവും രാജ്കുമാറിനെ ഉറങ്ങാന്‍ സമ്മതിച്ചില്ല. സ്‌റ്റേഷന്‍ വളപ്പിലെ കാന്താരി മുളക് രാജ്കുമാറിന്റെ രഹസ്യഭാഗങ്ങളിലും കണ്ണിലും തേച്ചതായും വിവരങ്ങള്‍ പുറത്തുവന്നു.
കസ്റ്റഡിയിലുണ്ടായിരുന്നു നാല് ദിവസവും രാജ്കുമാറിനെ ഉറങ്ങാന്‍ അനുവദിച്ചില്ലെന്ന് ഇതേസമയം കസ്റ്റഡിയിലുണ്ടായിരുന്ന മറ്റൊരു പ്രതി ഹക്കീം വെളിപ്പെടുത്തിയരുന്നു..മദ്യപിച്ചതിനു ശേഷം രാത്രിയും പുലര്‍ച്ചെയുമായിട്ടാണ് പോലീസുകാര്‍ രാജ്കുമാറിനെ ചോദ്യം ചെയ്തിരുന്നത്. സ്റ്റേഷനുള്ളില്‍ നിന്ന് രാജ്കുമാറിന്റെ അലര്‍ച്ച കേട്ടിരുന്നെന്നും ഹക്കീം വ്യക്തമാക്കി.ഈ വെളിപ്പെടുത്തലുകള്‍ ശരിവെയ്ക്കുന്ന മൊഴികളാണ് ആരോപണ വിധേയരായ പോലീസുകാരുടെ മൊഴിയെടുക്കലില്‍ നിന്നും ക്രൈംബ്രാഞ്ചിന് ലഭിച്ചതായാണ് സൂചന.

മറ്റൊരു കേസില്‍പെട്ട് പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന സുനില്‍ മൊഴി നല്‍കിയത് രാജ്കുമാറിന്റെ മൃതദേഹമാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്നാണ്. ജയിലിലേക്കു കൊണ്ടുവന്നത് സ്ട്രച്ചറിലാണ്. കാലൊക്കെ തൂങ്ങിക്കിടക്കുകയായിരുന്നു. പിറ്റേന്നു രാവിലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. വൈകിട്ടു തിരിച്ചു കൊണ്ടുവന്നു. അടുത്ത ദിവസവും ആശുപത്രിയില്‍ കൊണ്ടുപോയി. ആംബുലന്‍സില്‍ 13 പേരാണ് കയറിയത്. എട്ടു പോലീസുകാരും ഡ്രൈവറും മൂന്നു രോഗികളും. സ്ട്രച്ചറില്‍ കിടത്തേണ്ട ആളിനെ ചെരിച്ചിരുത്തി കാലൊക്കെ കുത്തിയൊടിച്ചാണ് കൊണ്ടുപോയത്.

ഇരിക്കാന്‍ വയ്യെന്ന് പറഞ്ഞ് രാജ്കുമാര്‍ നിലവിളിച്ചപ്പോള്‍ ഇരിക്കെടാ എന്ന് പറഞ്ഞ് പോലീസുകാര്‍ പിടിച്ചിരുത്തി. തിരിച്ചുകൊണ്ടുവന്നശേഷം വെള്ളം പോലും ഇറക്കിയില്ല. മൂത്രം പോകാത്ത അവസ്ഥയിലായിരുന്നു. വൈകിട്ട് ഏഴ് മണി മുതല്‍ നെഞ്ചുവേദന എടുക്കുന്നെന്ന് പറഞ്ഞ് കരഞ്ഞു. ഒരു പോലീസുകാരന്‍ വന്ന് എന്തോ ഗുളിക കൊടുത്തു. സാറേ ഇത്തിരി വെള്ളം തരുവോന്ന് ചോദിച്ചു. അയാള്‍ തിരിഞ്ഞുനോക്കുമ്പോഴേക്ക് രാജ്കുമാര്‍ ചെരിഞ്ഞുവീണു. അന്നേരംതന്നെമരിച്ചുവെന്നും അതിനുശേഷമാണ് പോലീസുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും സുനില്‍ പറയുന്നു.

മര്‍ദ്ദനത്തിന്റെ വിവരങ്ങള്‍ ഇടുക്കി എസ്.പിയെ അറിയിച്ച ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ നെടുങ്കണ്ടം എസ്.ഐ കെ.എ സാബു ഭീഷണിപ്പെടുത്തിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. നെടുങ്കണ്ടം സ്റ്റേഷനില്‍ നടന്ന പീഡനം ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ സംസ്ഥാന ഇന്റലിജന്‍സ് ഗുരുതര വീഴ്ച വരുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button