
തലശ്ശേരി : ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജിനെ (32) രാഷ്ട്രീയവിരോധത്തില്‍ കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍. തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് വിഘി പറഞ്ഞത്. സിപിഎം പ്രവര്‍ത്തകനായ സൂരജ് ബിജെപിയില്‍ ചേര്‍ന്നതിന്റെ വിരോധംമൂലം കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്‍പത് പ്രതികള്‍ കുറ്റവാളികള്‍ എന്ന് വിധിക്കുമ്പോള്‍ പത്താം പ്രതിയെ വെറുതെ വിട്ടു.
സിപിഎം പ്രവര്‍ത്തകരായ പത്തായക്കുന്ന് കാരായിന്റവിട ഹൗസില്‍ ടി.കെ. രജീഷ് (45), കാവുംഭാഗം പുതിയേടത്ത് ഹൗസില്‍ എന്‍.വി. യോഗേഷ് (46), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കണ്ട്യന്‍ ഹൗസില്‍ കെ. ഷംജിത്ത് എന്ന ജിത്തു (57), കൂത്തുപറമ്പ് നരവൂരിലെ പി.എം. മനോരാജ് (43), മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പില്‍ നെയ്യോത്ത് സജീവന്‍ (56), പണിക്കന്റവിട ഹൗസില്‍ പ്രഭാകരന്‍ (65), പുതുശ്ശേരി ഹൗസില്‍ കെ.വി. പദ്മനാഭന്‍ (67), മനോമ്പേത്ത് രാധാകൃഷ്ണന്‍ (60), എടക്കാട് കണ്ണവത്തിന്‍മൂല നാഗത്താന്‍ കോട്ട പ്രകാശന്‍ (56), പുതിയപുരയില്‍ പ്രദീപന്‍ (58) എന്നിവരായിരുന്നു കേസിലെ പ്രതികള്‍.
28 സാക്ഷികളെ വിസ്തരിച്ചു. 51 രേഖകള്‍ ഹാജരാക്കി. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റം ചുമത്തി 12 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. രണ്ടു പ്രതികള്‍ സംഭവശേഷം മരിച്ചു. തുടക്കത്തില്‍ 10 പേര്‍ക്കെതിരെയായിരുന്നു കേസ്. ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതി ടി.കെ. രജീഷ് നല്‍കിയ കുറ്റസമ്മതമൊഴി പ്രകാരം രണ്ടു പ്രതികളെ കേസില്‍ ഉള്‍പ്പെടുത്തി. രജീഷ്, മനോരാജ് എന്നിവരെ പ്രതികളാക്കി അനുബന്ധ കുറ്റപത്രം നല്‍കി. 2010-ല്‍ കേസ് വിചാരണയ്ക്ക് പരിഗണിച്ചെങ്കിലും സാക്ഷിവിസ്താരം തുടങ്ങിയില്ല. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരനാണ് മനോരാജ് നാരായണനും ടി.പി കേസ് പ്രതി ടി.കെ രജീഷുമടക്കം പത്തുപേരായിരുന്നു പ്രതികള്‍.
സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സൂരജിന്റെ അമ്മ സതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി. പ്രേമരാജന്‍, പ്രതിഭാഗത്തിനു വേണ്ടി അഡ്വ. സി.കെ. ശ്രീധരന്‍, അഡ്വ. എന്‍.ആര്‍. ഷാനവാസ് എന്നിവര്‍ ഹാജരായി. ഒന്നാംപ്രതി മുഴപ്പിലങ്ങാട് ലക്ഷംവീട് കോളനി പള്ളിക്കല്‍ ഹൗസില്‍ പി.കെ. ഷംസുദ്ദീന്‍ എന്ന ഷംസു, 12-ാം പ്രതി മക്രേരി കിലാലൂരിലെ ടി.പി. രവീന്ദ്രന്‍ എന്നിവര്‍ സംഭവശേഷം മരിച്ചിരുന്നു. 2005 ഓഗസ്റ്റ് ഏഴിന് രാവിലെ 8.40-ന് ഓട്ടോയിലെത്തിയ സംഘം മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നില്‍ വെച്ചാണ് സൂരജിനെ വെട്ടിക്കൊന്നത്. സംഭവത്തിന് ആറുമാസം മുന്‍പ് സൂരജിനെ വധിക്കാന്‍ ശ്രമിച്ചിരുന്നു. ഇരുകാലിനും വെട്ടേറ്റ് ആറുമാസം കിടപ്പിലായിരുന്നു.
സൂരജിനെ കൊന്ന കേസില്‍ ശിക്ഷാ വിധി വരുന്നത് 19 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷാണ്. 2005 ഓഗസ്റ്റ് ഏഴിന് രാവിലെയായിരുന്നു മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നിലിട്ട് വെട്ടിക്കൊന്നത്. ഓട്ടോയിലെത്തിയ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നുവെന്നാണ് കേസ്. ഇതിന് ആറുമാസം മുമ്പും സൂരജിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അന്ന് കാലിനാണ് വെട്ടേറ്റത്. തുടര്‍ന്ന് ആറുമാസം കിടപ്പിലായി. പിന്നീട് പുറത്തിറങ്ങിയപ്പോള്‍ കൊല നടപ്പാക്കി. 32 കാരനായിരുന്നു സൂരജ്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ പകയായിരുന്നു അരുംകൊലയ്ക്ക് കാരണം.
തുടക്കത്തില്‍ പത്തുപേര്‍ക്കെതിരെയായിരുന്നു കേസ്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി.കെ രജീഷിന്റെ കുറ്റസമ്മത മൊഴി പ്രകാരം രണ്ടുപേരെ കൂടി പ്രതിചേര്‍ക്കുകയായിരുന്നു. അതിലൊരാളാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണന്‍. കേസിലെ അഞ്ചാം പ്രതി. ഒന്നാം പ്രതി പി.കെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടി.പി രവീന്ദ്രനും സംഭവശേഷം മരിച്ചിരുന്നു. നിലവില്‍ പത്ത് പ്രതികള്‍ ബാക്കി. ഇതില്‍ ഒന്നാം പ്രതിയാണ് ടി.കെ രജീഷ്. എന്‍.വി യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി പത്മനാഭന്‍, മനോമ്പേത്ത് രാധാകൃഷ്ണന്‍, നാഗത്താന്‍കോട്ട പ്രകാശന്‍, പുതിയപുരയില്‍ പ്രദീപന്‍ എന്നിവരാണ് മറ്റുള്ളവര്‍. കൊലപാതകം, ഗൂഢാലോചന തുടങ്ങിയവയാണ് കുറ്റങ്ങള്‍.