FeaturedHome-bannerKeralaNews

Pegasus Project വില വര്‍ഷം 50 കോടി; പെഗാസസ് ഫോൺ ചോർത്തൽ എന്ത്? എങ്ങനെ?

ന്യൂഡൽഹി:2009-ൽ സ്ഥാപിച്ച ഇസ്രയേലി കമ്പനിയായ എൻ.എസ്.ഒ. ഗ്രൂപ്പ് നിർമിച്ച ചാരസോഫ്റ്റ്‌വേറാണ് പെഗാസസ്. ഗ്രീക്ക് പുരാണത്തിലെ പറക്കുംകുതിര പെഗാസസിന്റെ പേരാണിതിന്. ഒരു ‘ട്രോജൻ കുതിര’യാണിത്. അതായത്, ഉപയോക്താക്കളെ വഴിതെറ്റിച്ച് സ്മാർട്ട്ഫോണുകളിലും കംപ്യൂട്ടറുകളിലും കടന്നുകൂടി വിവരം ചോർത്തുന്ന മാൽവേർ. ‘പെഗാസസി’നെ ഐഫോണിലും ആൻഡ്രോയ്‌ഡ് ഫോണുകളിലും കടത്തിവിട്ട് സന്ദേശങ്ങൾ, ഫോട്ടോകൾ, ഇ-മെയിലുകൾ എന്നിവ ചോർത്താൻ കഴിയും.

ഈ ഫോണുകളിലെ കോളുകൾ റെക്കോഡ് ചെയ്യാനും മൈക്രോഫോണുകളും ക്യാമറകളും ഉപയോക്താവറിയാതെ പ്രവർത്തിപ്പിക്കാനും സാധിക്കും. കുറ്റവാളികളെയും ഭീകരരെയും നിരീക്ഷിക്കാൻമാത്രമായുണ്ടാക്കിയതാണ് ഈ സോഫ്റ്റ്‌വേർ എന്ന് എൻ.എസ്.ഒ. അവകാശപ്പെടുന്നു.

സർക്കാരുകളുമായി ചേർന്നുമാത്രമാണ് തങ്ങളുടെ പ്രവർത്തനമെന്ന് എൻ.എസ്.ഒ. പറയുന്നു. മെക്സിക്കോ, പാനമ സർക്കാരുകൾ പെഗാസസ് ഉപയോഗിക്കുന്നു എന്നത് പരസ്യമാണ്. മനുഷ്യാവകാശസംരക്ഷണത്തിൽ മികച്ച റെക്കോഡുള്ള രാജ്യങ്ങളിലെ സൈന്യം, നിയമനിർവഹണ-രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയ്ക്കാണ് പെഗാസസ് വിൽക്കുന്നതെന്ന് എൻ.എസ്.ഒ. അവകാശപ്പെടുന്നു. രഹസ്യാന്വേഷണ ഏജൻസികളാണ് ഉപയോക്താക്കളിൽ 51 ശതമാനവുമെന്ന് കമ്പനി.

വിറ്റുകഴിഞ്ഞാൽ പെഗാസസിന്റെ കാര്യങ്ങൾ നോക്കുന്നത് വാങ്ങുന്ന സർക്കാരുകളും സർക്കാർ ഏജൻസികളുമായിരിക്കും. എൻ.എസ്.ഒ. അതിൽ ഇടപെടില്ല. ‘ഉപയോഗം എൻ.എസ്.ഒ.യ്ക്ക് ദൃശ്യമാകില്ല. ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാറുമില്ലെ’ന്ന് കമ്പനി.

പെഗാസസ് വിൽക്കുക എന്നുവെച്ചാൽ വാങ്ങുന്നവർക്ക് ഈ ചാര സോഫ്റ്റ്‌വേർ ഉപയോഗിക്കാനുള്ള ലൈസൻസ് നൽകുക എന്നാണ് അർഥം. എത്രകാലത്തേക്കാണ് ലൈസൻസ് എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ വില. ഒരു ലൈസൻസിന് വർഷം 50 കോടിയിലേറെ രൂപ ചെലവുവരും. ഒറ്റ ലൈസൻസുവെച്ച് 500 സ്മാർട്ട്‌ഫോണുകൾവരെ നിരീക്ഷിക്കാം. പക്ഷേ, ഒരേസമയം പരമാവധി 50 എണ്ണമേ നിരീക്ഷിക്കാൻ കഴിയൂ.

വാഷിങ്ടൺ പോസ്റ്റ്, ഗാർഡിയൻ, ലെ മൊൺഡേ, ദ വയർ എന്നിവയുൾപ്പെടെ 17 മാധ്യമസ്ഥാപനങ്ങൾ നടത്തിയ അന്വേഷണമാണ് ഇപ്പോൾ വിവാദമായ പെഗാസസ് പ്രോജക്ട്. പാരീസ് ആസ്ഥാനമായുള്ള ഫൊർബിഡൻ സ്റ്റോറീസ് എന്ന മാധ്യമസ്ഥാപനത്തിനും മനുഷ്യാവകാശസംഘടനയായ ആംനെസ്റ്റി ഇന്റർനാഷണലിനും ചോർന്നുകിട്ടിയ 50,000 ഫോൺ നമ്പറുകൾ കൂടുതൽ അന്വേഷണത്തിനും വിശകലനത്തിനും കൈമാറുകയായിരുന്നു. ഈ പട്ടികയിൽനിന്നാണ് അമ്പതിലേറെ രാജ്യങ്ങളിലെ ആയിരത്തിലേറെപ്പേരെ നിരീക്ഷിച്ചതായി കണ്ടെത്തിയത്.

ഇതിൽ അധികംപേരും ഇന്ത്യ, യു.എ.ഇ., ഹംഗറി, സൗദി അറേബ്യ, റുവാൺഡ, മൊറോക്കോ, മെക്സിക്കോ, കസാഖ്‌സ്താൻ, ബഹ്‌റൈൻ, അസർബൈജാൻ എന്നീ രാജ്യങ്ങളിലുള്ളവർ. ഇന്ത്യക്കാർ മാത്രം മുന്നൂറിലേറെ.

37 സ്മാർട്ട്‌ഫോണുകൾ ആംനെസ്റ്റിയുടെ ഫൊറൻസിക് ലാബിൽ പരിശോധിച്ച്, നിരീക്ഷണം നടന്നെന്ന് ഉറപ്പുവരുത്തി. മറ്റുള്ളവയുടെ പരിശോധന നടന്നിട്ടില്ല. ഉറപ്പുവരുത്തിയവയിൽ 10 എണ്ണം ഇന്ത്യയിലെയും അഞ്ചെണ്ണം ഹംഗറിയിലെയും ഫോൺ നമ്പറുകൾ

നിരീക്ഷണം തുടങ്ങിയത് 2016-ൽ

നിരീക്ഷിക്കപ്പെട്ടവർ: അറുന്നൂറിലേറെ രാഷ്ട്രീയക്കാർ/സർക്കാർ ഉദ്യോഗസ്ഥർ, 189 മാധ്യമപ്രവർത്തകർ, 85 മനുഷ്യാവകാശപ്രവർത്തകർ, 64 ബിസിനസ് എക്സിക്യുട്ടീവുമാർ, അറബ് രാജകുടുംബാംഗങ്ങൾ.

നിരീക്ഷിക്കപ്പെട്ട ഇന്ത്യക്കാരല്ലാത്ത പ്രമുഖർ

തുർക്കിയിലെ സൗദി കോൺസുലേറ്റിൽ 2018-ൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ ജമാൽ ഖഷോഗിയുടെ ഭാര്യ ഹനാൻ എലാത്‌ർ, അദ്ദേഹത്തിന്റെ കൂട്ടുകാരി ഹാറ്റിസ് സെൻഗിസ്, ഖഷോഗിയുടെ സുഹൃത്തും അൽജസീറ ടി.വി.യുടെ മുൻ ഡയറക്ടർ ജനറലുമായ വദാഹ് ഖാൻഫർ.

ഫിനാൻഷ്യൽ ടൈംസ് എഡിറ്ററും ലെബനൻകാരിയുമായ റൂല ഖാലഫ്.

2017 മാർച്ചിൽ കൊല്ലപ്പെട്ട മെക്സിക്കൻ മാധ്യമപ്രവർത്തക സെസിലിയോ പിനേഡ

ഹംഗേറിയൻ അന്വേഷണാത്മക പത്രപ്രവർത്തകരായ സബോൾക്‌സ് പാൻയി, ആന്ദ്രസ് സാബോ

സൗദി അറേബ്യയിലെ മനുഷ്യാവകാശപ്രവർത്തക ലൂജൈൻ അൽ ഹാത്‌ലൂൽ

പ്രമുഖ മനുഷ്യാവകാശക്കേസുകളിലെ അഭിഭാഷകനായ റോഡ്‌നി ഡിക്‌സൺ. ഖഷോഗിയുടെ കൂട്ടുകാരി ഹാറ്റിസ് സെൻഗിസ്, യു.എ.ഇ. ജയിലിൽ കിടക്കുന്ന ബ്രിട്ടീഷ് വിദ്യാർഥി മാത്യ ഹെഡ്ജസ് തുടങ്ങിയവരുടെ അഭിഭാഷകനാണ് ഇദ്ദേഹം.

പെഗാസസ് ചാര സോഫ്റ്റ്‌വേർ ആക്രമണം നടന്നെന്ന് ഉറപ്പാക്കിയ 37 സ്മാർട്ട്‌ഫോണുകളിൽ 34-ഉം ആപ്പിൾ കമ്പനിയുടെ ഐഫോണുകൾ. ഹാക്കിങ് ശ്രമങ്ങളെ ചെറുക്കുമെന്ന് ഖ്യാതിയുള്ളവയാണ് ഈ ഫോണുകൾ. ഈ വിവരം പുറത്തുവന്നതോടെ ആപ്പിളിന്റെ ഓഹരിവിലയിൽ തിങ്കളാഴ്ച 2.3 ശതമാനത്തിന്റെ ഇടിവുണ്ടായി. ധാരാളം പണം ചെലവാക്കിയുള്ള അതിസങ്കീർണമായ ആക്രമണമാണിതെന്ന് ആപ്പിൾ പറഞ്ഞു. അത് ഗൗരവമായെടുക്കുമെന്നും കൃത്യമായ വ്യക്തികളെ ലക്ഷ്യംവെച്ചുള്ളതായതിനാൽ, മഹാഭൂരിപക്ഷം ഐഫോൺ ഉപയോക്താക്കൾക്കും ഭീഷണിയാവില്ലെന്നും കമ്പനി പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button