യുവാക്കളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് വയര്‍ കീറിയശേഷം ഒന്നിന് മുകളില്‍ ഒന്നായി, വസ്ത്രങ്ങളും നീക്കം ചെയ്തു

പാലക്കാട്: കൊടുമ്ബ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളിയില്‍ പാടശേഖരത്തില്‍ പുതുശ്ശേരി കാളാണ്ടിത്തറയില്‍ സതീഷ്, കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് എന്നിവരുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് വയര്‍ കീറിയതിനുശേഷം.

ഒരുമീറ്ററോളം ആഴത്തിലാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്നും പാലക്കാട് എസ് പി മാദ്ധ്യമങ്ങളോട് പറഞ്ഞു. മൃതദേഹങ്ങള്‍ സതീഷിന്റെയും ഷിജിത്തിന്റേതുമാണെന്ന് തിരിച്ചറിഞ്ഞെന്നും പന്നിക്ക് വച്ചിരുന്ന വൈദ്യുത കെണിയാണ് യുവാക്കളുടെ ജീവനെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള സ്ഥലമുടമ അനന്തനെ ചോദ്യംചെയ്തുവരികയാണ്. ഇയാളെ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു.

തിങ്കളാഴ്ച രാവിലെയാണ് യുവാക്കളെ പാടത്ത് വൈദ്യുതാഘാതമേറ്റ് മരിച്ചനിലയില്‍ സ്ഥലമുടമ കണ്ടെത്തിയത്. തുടര്‍ന്ന് അന്ന് രാത്രി മൃതദേഹങ്ങള്‍ കുഴിച്ചുമൂടുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്.ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് രണ്ട് യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ടതായി കണ്ടെത്തിയത്. ഇന്നുരാവിലെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഒന്നിന് മുകളില്‍ ഒന്നായി കുഴിച്ചിട്ടിരുന്ന മൃതദേഹങ്ങളില്‍ വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല.

ഞായറാഴ്‌ച രാത്രി കരിങ്കരപ്പുള്ളിയ്‌ക്കടുത്ത് വെനേലി ഭാഗത്തുണ്ടായ അടിപിടിക്കേസില്‍ സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണം നടക്കുന്നതിനിടെ നാലുപേലും കരിങ്കരപ്പുള്ളിയിലുള്ള സതീഷിന്റെ ബന്ധുവീട്ടിലെത്തി. പൊലീസ് സ്ഥലത്തെത്തിയെന്ന് ഭയന്ന് ഇന്നലെ തിങ്കളാഴ്ച പുലര്‍ച്ചെ യുവാക്കള്‍ ബന്ധുവീട്ടില്‍ നിന്നിറങ്ങി രണ്ട് വഴികളിലായി ഓടി. ഇതിനിടെ രണ്ടുപേര്‍ വൈദ്യുതി കെണിയില്‍ അകപ്പെട്ട് മരിക്കുകയായിരുന്നെന്നാണ് പൊലീസ് കരുതുന്നത്.

പിറ്റേദിവസവും സുഹൃത്തുക്കളെ കാണാതായപ്പോള്‍ ഓടിയ യുവാക്കളില്‍ രണ്ടുപേര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് സംഘം പരിസരത്ത് നടത്തിയ തെരച്ചിലിലാണ് പാടത്ത് മണ്ണ് ഇളകിയ നിലയില്‍ കണ്ടത്. പിന്നാലെ മണ്ണ് നീക്കിയപ്പോള്‍ മൃതദേഹങ്ങള്‍ കാണുകയായിരുന്നു. ഒന്നിന് മുകളില്‍ ഒന്നായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്.

പന്നിശല്യം രൂക്ഷമായതിനാല്‍ പാടത്ത് വൈദ്യുതിക്കെണി വച്ചിരുന്നതായി സ്ഥലമുടമ അമ്ബലപ്പറമ്ബ് വീട്ടില്‍ അനന്തൻ (52) പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രാവിലെ എഴുന്നേറ്റപ്പോള്‍ പാടത്ത് മൃതദേഹങ്ങള്‍ കണ്ടുവെന്നും പരിഭ്രാന്തനായി താൻ തന്നെ കുഴിച്ചിട്ടുവെന്നുമാണ് സ്ഥലമുടമ പൊലീസിനോട് പറഞ്ഞത്. തെളിവ് നശിപ്പിക്കാനും ഇയാള്‍ ശ്രമിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News