ട്രെയിന്‍ തുരങ്കത്തിനടുത്ത് എത്തിയപ്പോള്‍ തോക്കുധാരികള്‍ ഇരച്ചുകയറി;റാഞ്ചലെന്ന് വ്യക്തമായതോടെ സൈന്യം ഇരച്ചെത്തി; പിന്നീട് നടന്നത് വമ്പന്‍ ഏറ്റുമുട്ടല്‍; ബലൂചിസ്ഥാനെ ഞെട്ടിച്ച് തീവണ്ടി റാഞ്ചൽ ഇങ്ങനെ

ലാഹോര്‍: പാകിസ്താനെ തന്നെ ഒന്നടങ്കം ഞെട്ടിച്ച് വലിയൊരു ട്രെയിൻ ഹൈജാക്ക് ആണ് നടന്നത്. ബലൂച്ചിസ്ഥാന്‍ വിഘടനവാദികള്‍ പാസഞ്ചര്‍ ട്രെയിന്‍ തട്ടിയെടുക്കുകയായിരിന്നു. തെക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. 400ഓളം യാത്രക്കാരെ ഭീകരര്‍ ബന്ദികളാക്കിയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ക്വറ്റയില്‍ നിന്നും പെഷവാറിലേക്കുള്ള യാത്ര തീവണ്ടിയിലാണ് സംഭവം നടന്നത്. പെഹ്‌റോ കുനാരിക്കും ഗാദ്‌ലറിനും ഇടയിലാണ് സംഭവമുണ്ടായതെന്ന് ബലൂചിസ്താന്‍ സര്‍ക്കാര്‍ വക്താവ് ഷാഹിദ് റിന്ദ് പറഞ്ഞു.
ചൊവ്വാഴ്ച ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. വിഘടനവാദികള്‍ നടത്തിയ വെടിവെപ്പില്‍ 30 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സൈനികര്‍ പിന്‍മാറിയില്ലെങ്കില്‍ ബന്ദികളെ വധിക്കുമെന്നും വിഘടനവാദികള്‍ ഭീഷണി മുഴക്കി. ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് പോരാട്ടം നടത്തുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ റാഞ്ചലിന് പിന്നിൽ എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
പാകിസ്താനിലെ തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയായ ക്വെറ്റയില്‍നിന്നു പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്സ്പ്രസ് വിഘടനവാദികള്‍ ഹൈജാക്ക് ചെയ്യുകയായിരുന്നു. ഒമ്പതിലേറെ ബോഗികളുണ്ടായിരുന്ന ട്രെയിനില്‍ 400-ല്‍ ഏറെ യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ സ്ത്രീകളെയും കുട്ടികളേയും ബലൂചിസ്ഥാന്‍ സ്വദേശികളായ യാത്രക്കാരെയും വിട്ടയച്ചുവെന്നാണ് വിഘടനവാദികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ട്രെയിൻ യാത്രക്കിടയില്‍ ഒരു തുരങ്കത്തിനടുത്തുവെച്ചാണ് ആയുധധാരികളായ ആളുകള്‍ ട്രെയിനിൽ ഇരച്ചുകയറിയത്. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്തെ തുരങ്കത്തിനടുത്ത് ട്രെയിന്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് പാകിസ്താന്‍ മാധ്യമങ്ങളില്‍നിന്നുള്ള വിവരം. പാകിസ്താന്‍ സൈന്യം സ്ഥലത്തെത്തിയിട്ടുണ്ട്. വലിയൊരു ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണ് ഇവര്‍. ട്രെയിന്‍ തടഞ്ഞിട്ടിരിക്കുന്ന പ്രദേശം സങ്കീര്‍ണമായ ഭൂപ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളികള്‍ ഏറെയുണ്ട്.
പാകിസ്താനില്‍നിന്ന് ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യവുമായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ), ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ വിമത സംഘടനകള്‍ ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്നുണ്ട്. ബിഎല്‍എയുടെ മജീദ് ബ്രിഗേഡും സ്‌പെഷ്യല്‍ ടാക്ടിക്കല്‍ ഓപ്പറേഷന്‍സ് സ്‌ക്വാഡും ഫത്തേ സ്‌ക്വാഡിന്റെ സ്‌പെഷ്യലൈസഡ് യൂണിറ്റുകളും ചേര്‍ന്നാണ് ട്രെയിന്‍ റാഞ്ചലിന് നേതൃത്വം നല്‍കിയതെന്ന് വിഘടനവാദികള്‍ വ്യക്തമാക്കി.
2000 മുതല്‍ അഫ്ഗാനിസ്ഥാനിലെ ബലൂചിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബലൂച് ലിബറേഷന്‍ ആര്‍മി. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം എന്ന ആവശ്യം ഉന്നയിച്ചാണ് ഈ സായുധ സംഘടന പ്രവര്‍ത്തിക്കുന്നത്. പാകിസ്താനില്‍ നിന്ന് ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യവുമായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ വിമത സംഘടനകള്‍ ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്നുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിരവധി ഭീകരാക്രമണങ്ങളുണ്ടായിരുന്നു. നവംബറിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 62 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ക്വറ്റ റെയില്‍വേ സ്റ്റേഷന് സമീപമാണ് അന്ന് ഭീകരാക്രമണമുണ്ടായത്.