CricketNewsSports

അയര്‍ലന്‍ഡിനെ തകര്‍ത്തു; പാക്കിസ്ഥാന് ജയത്തോടെ മടക്കം

ഫ്ലോറിഡ: സൂപ്പര്‍ 8 പ്രതീക്ഷകള്‍ അവസാനിച്ചെങ്കിലും അയര്‍ലന്‍ഡിനെതിരെ ജയത്തോടെ ലോകകപ്പ് പോരാട്ടം അവസാനിപ്പിച്ച് പാകിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത് അയര്‍ലന്‍ഡ് ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് പന്ത് ബാക്കി നിര്‍ത്തി മറികടന്നു. മൂന്നാമനായി ഇറങ്ങി 34 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പാകിസ്ഥാനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. സ്കോര്‍ അയര്‍ലന്‍ഡ് 20 ഓവറില്‍ 106-9, പാകിസ്ഥാന്‍ 18.5 ഓവറില്‍ 111-7.

അയര്‍ലന്‍ഡ് ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്ഥാന്‍ ഓപ്പണിംഗ് വിക്കറ്റില്‍ 23 റണ്‍സെടുത്തതോടെ അനായാസ ജയം സ്വന്തമാക്കുമെന്ന് കരുതി. എന്നാല്‍ 17 പന്തില്‍ 17 റണ്‍സെടുത്ത സയ്യിം അയൂബിനെ മാര്‍ക്ക് അഡയര്‍ മടക്കി ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചു. ബാബറും റിസ്‌വാനും ചേര്‍ന്ന് പാകിസ്ഥാനെ 39 റണ്‍സിലെത്തിച്ചെങ്കിലും 16 പന്തില്‍ 17 റണ്‍സെടുത്ത റിസ്‌വാന്‍ ബാറി മക്കാര്‍ത്തിക്ക് മുന്നില്‍ വീണതോടെ പാകിസ്ഥാന്‍ തകര്‍ന്നടിഞ്ഞു.

ഉഖര്‍ സമന്‍(5), ഉസ്മാന്‍ ഖാന്‍(2), ഷദാപ് ഖാന്‍(0), ഇമാദ് വാസിം(4) എന്നിവരെ കൂടി നഷ്ടമായതോടെ 62-6 എന്ന നിലയില്‍ തകര്‍ന്ന പാകിസ്ഥാന്‍ തോല്‍വി മുന്നില്‍ കണ്ടെങ്കിലും അബ്ബാസ് അഫ്രീദിയെ കൂട്ടപിടിച്ച് ബാബര്‍ പാകിസ്ഥാനെ ജയത്തിനരികെ എത്തിച്ചു. പതിനെട്ടാം ഓവറില്‍ അബ്ബാസ് അഫ്രീദി പുറത്താവുമ്പോള്‍ പാകിസ്ഥാന് ജയിക്കാന്‍ രണ്ടോവറില്‍ 12 റണ്‍സ് വേണമായിരുന്നു. ഒമ്പതാമനായി ക്രീസിലെത്തിയ അഫ്രീദി പത്തൊമ്പതാം ഓവറില്‍ രണ്ട് സിക്സുകള്‍ പറത്തി പാകിസ്ഥാനെ ജയത്തിലെത്തിച്ചു. അയര്‍ലന്‍ഡിനുവേണ്ടി ബാരി മക്കാര്‍ത്തി 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കര്‍ട്ടിസ് കാംഫെര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ അയര്‍ലന്‍ഡിനെ 106 റണ്‍സി എറിഞ്ഞൊതുക്കുകയായിരുന്നു. 31 റണ്‍സെടുത്ത ഗാരെത് ഡെലാനിയും 22 റണ്‍സുമായി പുറത്താകാതെ നിന്ന ജോഷ്വ ലിറ്റിലും 15 റണ്‍സെടുത്ത മാര്‍ക്ക് അഡയറും 11 റണ്‍സെടുത്ത ജോര്‍ജ് ഡോക്‌റെലും മാത്രമാണ് അയര്‍ലന്‍ഡ് നിരയില്‍ രണ്ടക്കം കടന്നത്. 80-9 എന്ന നിലയില്‍ തകര്‍ന്ന അയര്‍ലന്‍ഡിനെ ജോഷ്വ ലിറ്റിലിന്‍റെ പോരാട്ടമാണ് 100 കടത്തിയത്. പാകിസ്ഥാന് വേണ്ടി ഇമാദ് വാസിം എട്ട് റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷഹീന്‍ അഫ്രീദി 22 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് ആമിര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button