EntertainmentKeralaNews

ജാതിവാൽ വേണ്ടെന്നത് സ്വന്തം തീരുമാനം, ഷൈനിന്റെ വാക്കുകൾ വേദനിപ്പിച്ചു: സംയുക്ത

കൊച്ചി:ജാതിവാലിന്റെ പേരിൽ നടൻ ഷൈൻ ടോം ചാക്കോ(Shine Tom Chacko) നടത്തിയ വിമർശനം സങ്കടമുണ്ടാക്കിയതായി നടി സംയുക്ത(Samyuktha). സാഹചര്യം മറ്റൊന്നായിട്ടും ഷൈൻ താനെടുത്ത തീരുമാനവുമായി കൂട്ടിയിണക്കി സംസാരിച്ചത് വലിയ സങ്കടമുണ്ടാക്കിയെന്നും നടി പറ‍ഞ്ഞു.

 ജാതിവാൽ വേണ്ടെന്ന് വെച്ചത് സ്വന്തം തീരുമാനമായിരുന്നു. ഇന്നും അങ്ങനെ വിളിക്കുമ്പോൾ അരോചകമായാണ് തോന്നുകഎന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവേ സംയുക്ത പറഞ്ഞു. 
അദ്ദേഹം പറഞ്ഞതിൽ എനിക്ക് സങ്കടം തോന്നിയത് രണ്ട് കാര്യങ്ങളിലാണ്. ഒന്ന്, ഞാൻ വളരെ പുരോഗമനപരമായി എടുത്ത ഒരു തീരുമാനമാണ് എന്റെ പേരിന്റെ കൂടെ ജാതിവാൽ വേണ്ട എന്നുള്ളത്.

ഒരു സ്ഥലത്തങ്ങനെ പറഞ്ഞെന്നു കരുതി മാറുന്ന കാര്യമല്ല ഇത്. മറ്റൊരു സ്ഥലത്ത് പോകുന്ന സമയത്ത് എന്നെ ഈ ജാതിവാൽ ചേർത്ത് തന്നെയാണ് വിളിക്കുന്നത്. ഇതുണ്ടായ സാഹചര്യം ഞാൻ ഒരു സിനിമയുടെ ഭാ​ഗമായി ചെന്നൈയിൽ പോയപ്പോഴായിരുന്നു. അവിടെയും പഴയതുപോലെ ജാതിവാൽ ചേർത്ത് വിളിക്കാൻ തുടങ്ങിയപ്പോൾ അതെനിക്ക് അരോചകമായാണ് തോന്നിയത്.

ഞാൻ പറയുന്ന കാര്യം ചിലപ്പോൾ ഇവിടെയൊരു പുതുമയായിരിക്കാം. പക്ഷെ ഇത്തരം തീരുമാനങ്ങളെടുത്തിട്ടുള്ള എത്രയോപേർ ഈ സമൂഹത്തിലുണ്ട്. കേരളം പലരീതിയിലും മുന്നോട്ട് ചിന്തിക്കുന്ന ഒരിടമാണ്. അതുകൊണ്ടാണ് ഞാൻ അതുമാറ്റിയത്. അതിനെ ചോദ്യം ചെയ്യപ്പെടുക എന്നു പറയുന്നത് എനിക്ക് സങ്കടമുണ്ടാക്കിയ ഒരു കാര്യമാണ്.

കാരണം അന്ന് ചെന്നൈയിൽ സംസാരിച്ച വിഷയം മറ്റൊന്നായിരുന്നു. എന്നാൽ അതിനെ കുറിച്ച് ഷൈൻ സംസാരിക്കുന്നതിനിടയിൽ ഞാനെടുത്ത തീരുമാനവുമായി കൂട്ടിയിണക്കി പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ വളരെ സങ്കടം തോന്നി.- സംയുക്ത പറഞ്ഞു.  

 ‘ബൂമറാം​ഗ്’ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നടന്ന പരിപാടിയിൽ സംയുക്ത തന്റെ പേരിനൊപ്പമുള്ള മേനോൻ എന്ന ജാതിവാൽ മാറ്റിയല്ലോയെന്ന ചോദ്യത്തോടാണ് ഷൈൻ രൂക്ഷമായി വിമർശിച്ചത്. മേനോൻ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്‌ലിം ആയാലുംചെയ്ത ജോലി പൂർത്തിയാക്കണം എന്നായിരുന്നു ഷൈനിന്റെ വിമർശനം.

സിനിമയിൽ പ്രധാന വേഷത്തിലെത്തുന്ന സംയുക്ത പ്രമോഷനെത്തിയിരുന്നില്ല. സഹകരിച്ചവർക്ക് മാത്രമേ നിലനിൽപ്പ് ഉണ്ടായിട്ടുള്ളൂ എന്നും ചെയ്ത ജോലിയോട് കുറച്ച് ഇഷ്ടം കൂടുതൽ എന്നൊന്ന് ഇല്ല എന്നും ഷൈൻ പ്രതികരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button