‘അനോറ’ മികച്ച സിനിമ, ഏഡ്രിയൻ ബ്രോഡി മികച്ച നടൻ, മിക്കി മാഡിസൺ മികച്ച നടി

ന്യൂയോര്‍ക്ക്: നാല് പുരസ്‌കാരങ്ങൾ സ്വന്തമാക്കി 97-ാമത് ഓസ്‌കർ ചലച്ചിത്ര പുരസ്‌കാരവേദിയിൽ തിളങ്ങി ‘അനോറ’. മികച്ച സിനിമ, സംവിധാനം, നടി, അവലംബിത തിരക്കഥ എന്നിവയ്ക്കുള്ള അവാർഡുകൾ ‘അനോറ’ സ്വന്തമാക്കി. സിനിമയുടെ സംവിധാനം, തിരക്കഥ എഡിറ്റിങ് എന്നീ മൂന്ന് പ്രധാനപ്പെട്ട വിഭാഗങ്ങളും കൈകാര്യം ചെയ്ത ഷോൺ ബേക്കറിന് രണ്ട് ഓസ്‌കർ ശിൽപ്പം സ്വന്തമാക്കാനായി. ഷോൺ ബേക്കറിനെ മികച്ച സംവിധായകനും തിരക്കഥാകൃത്തുമായി തിരഞ്ഞെടുത്തു.
മികച്ച നടന്‍ ഏഡ്രിയന്‍ ബ്രോഡി. ബ്രൂട്ടലിസ്റ്റ് എന്ന സിനിമയിലെ പകർന്നാട്ടത്തിനാണ് ബ്രോഡി മികച്ച നടനുള്ള പുരസ്‌കാരം ഒരിക്കൽകൂടി നേടിയത്. ഇരുപത്തൊമ്പതാം വയസിൽ ദ് പിയാനിസ്റ്റ് എന്ന സിനിമയിലെ തകർപ്പൻ പ്രകടനത്തിനാണ് ബ്രോഡി ആദ്യത്തെ ഓസ്‌കർ അവാർഡ് നേടുന്നത്.
ലെംഗിക തൊഴിലാളിയായി ഉള്ളിൽതട്ടുന്ന പ്രകടനം നടത്തിയാണ് മിക്കി മാഡിസൺ ‘അനോറ’യിലെ കഥാപാത്രത്തെ ഉജ്വലമാക്കിയത്. അവാർഡ് സ്വീകരിച്ചു കൊണ്ട് മിക്കി നടത്തിയ പ്രസംഗവും വൈറലായി. ലൈംഗിക തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ച മിക്കി മാഡിസന്റെ വാക്കുകൾ വൻ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. “സെക്‌സ് വർക്കർ സമൂഹത്തെ ഞാൻ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അവർക്കുള്ള എന്റെ സഹകരണം തുടരും. അവർ എന്റെ ബന്ധുക്കളാണ്. അവിശ്വസനീയമായ ആ സ്ത്രീസമൂഹത്തെ കണ്ടുമുട്ടാനുള്ള എന്റെ ഭാഗ്യമായിരുന്നു ഈ സിനിമ. ഈ യാത്രയിലെ ഏറ്റവും സമ്മോഹനമായ മുഹൂർത്തമാണത്.” മിക്കി പറഞ്ഞു.
മികച്ച സഹനടൻ- കീരൻ കൾക്കിൻ(എ റിയൽ പെയ്ൻ) മികച്ച സഹനടി- സോയി സൽദാന(എമിലിയ പെരസ്) മികച്ച അനിമേറ്റഡ് ചിത്രം- ഫ്‌ളോ മികച്ച വസ്ത്രാലങ്കാരം- പോൾ ടെസ്‌വെൽ മികച്ച് ഇതരഭാഷാ ചിത്രം- ഐ ആം സ്റ്റിൽ ഹിയർ(ബ്രസീൽ)
പതിവുപോലെ ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തീയേറ്ററിലാണ് ചടങ്ങ് നടന്നത്. കോനന്‍ ഒബ്രയാന്‍ മുഖ്യ അവതാരകനായി എത്തി. അദ്ദേഹത്തിന് പുറമെ റോബര്‍ട്ട് ഡൗണി ജൂനിയര്‍, സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍, എമ്മ സ്റ്റോണ്‍,
ഓപ്ര വിന്‍ഫ്രി തുടങ്ങിയവരും സഹ അവതാരകരായി.
ഷാക് ഓഡിയയുടെ സ്പാനിഷ് മ്യൂസിക്കല്‍ ‘എമീലിയ പെരസി’നു 13 നാമനിര്‍ദേശമാണു ലഭിച്ചത്. ഇംഗ്ലിഷ് ഇതര ഭാഷാ സിനിമയ്ക്ക് ഇത്രയധികം നാമനിര്‍ദേശം ഇതാദ്യമാണ്. എന്നാൽ കാര്യമായ പുരസ്‌കാരങ്ങൾ നേടാൻ ചിത്രത്തിനായില്ല ട്രാന്‍സ്ജെന്‍ഡര്‍ അധോലോക നേതാവിന്റെ കഥ സംഗീതസാന്ദ്രമായി ആവിഷ്‌കരിച്ച സിനിമയിലെ മുഖ്യവേഷം ചെയ്ത കാര്‍ല സോഫിയ ഗാസ്‌കോണ്‍ ട്രാന്‍സ് വ്യക്തിയാണ്. ദ് ബ്രൂട്ടലിസ്റ്റ്, വിക്കഡ് എന്നീ സിനിമകള്‍ക്കു 10 നാമനിര്‍ദേശം വീതം ലഭിച്ചു. ഡയക്ടറേഴ്‌സ് ഗില്‍ഡ്, പ്രൊഡക്ഷന്‍ ഗില്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയ ‘അനോറ’ യാണ് അനോറ ഇക്കുറി ഓസ്‌കർ വേദിയിൽ ഇടംപിടിച്ചത്. കോണ്‍ക്ലേവ്, എ കംപ്ലീറ്റ് അണ്‍നോണ്‍, കോണ്‍ക്ലേവ്, ഡ്യൂണ്‍ പാര്‍ട്ട്2, അയാം സിറ്റില്‍ ഹിയര്‍, നിക്കല്‍ ബോയ്‌സ്, ദ സബസ്റ്റന്‍സ് തുടങ്ങിയവയും നാമനിര്‍ദ്ദേശം നേടി.
ആദം ജെ ഗ്രേവ് സംവിധാനം ചെയ്ത ‘അനുജ’യിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാൽ പുരസ്‌കാരങ്ങൾ ഒന്നും ലക്ഷിച്ചില്ല. പ്രിയങ്ക ചോപ്രയും ഗുനീത് മോംഗയും ചേര്‍ന്ന് നിര്‍മിച്ച ഹ്രസ്വചിത്രം അനുജ മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തിലായിരുന്നു മത്സരിച്ചിരുന്നത്. മുതുമല ആനസംരക്ഷണ കേന്ദ്രത്തിലെ ഒരു കുട്ടിയാനയും അവന്റെ പരിപാലകരായ ബെല്ലിയും ഭര്‍ത്താവ് ബൊമ്മനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ‘ദ എലഫന്റ് വിസ്പറേഴ്‌സ്’ എന്ന 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ചിത്രത്തിലൂടെ 2022-ല്‍ ഗുനീത് ഓസ്‌കര്‍ നേടിയിരുന്നു.
വസ്ത്ര വ്യാപാര മേഖലയിലെ ബാലവേലയേപ്പറ്റി പറയുന്ന അനൂജ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ ജോലിചെയ്യുന്ന ഒമ്പത് വയസ്സുകാരി അനൂജ (സജ്ദ പത്താന്‍), 17 വയസ്സുകാരി പലക് (അനന്യ ഷന്‍ഭാഗ്) എന്നിവരുടെ കഥയാണ് അനൂജയുടെ പ്രമേയം. ഒരിക്കല്‍ ഫാക്ടറി സന്ദര്‍ശിച്ച ഒരു സാമൂഹിക പ്രവര്‍ത്തക അനുജയേയും സഹോദരിയേയും ഫാക്ടറിയില്‍ കാണുകയും ഇവിടെനിന്ന് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയും ചെയ്യുന്നു. പ്രശസ്തമായ ഒരു ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കാനുള്ള പരീക്ഷയെഴുതാന്‍ അവസരമൊരുക്കുന്നതും ഇതിനായി സഹോദരികള്‍ നടത്തുന്ന പോരാട്ടവുമാണ് ചിത്രം പറയുന്നത്.