
ന്യൂഡൽഹി : നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് ആരാധനാലയങ്ങളുടെ 500 മീറ്റർ ചുറ്റളവിലുള്ള മാംസ വിൽപ്പന യുപി സർക്കാർ നിരോധിച്ചു. അനധികൃത അറവുശാലകൾ പൂട്ടാനും സർക്കാർ ഉത്തരവിലൂടെ നിർദേശിച്ചിട്ടുണ്ട്. നിയമം കർശനമായി നടപ്പിലാക്കാൻ ജില്ലാ മജിസ്ട്രേറ്റുമാർക്കും പൊലീസ് കമ്മിഷണർമാർക്കും മുനിസിപ്പൽ കമ്മിഷണർമാർക്കും സർക്കാർ നിർദേശം നൽകി.
ഏപ്രില്‍ ആറിന് രാമനവമി ദിവസത്തില്‍ സംസ്ഥാനത്താകെ മല്‍സ്യ, മാംസ വില്‍പ്പനയ്ക്കു നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു സർക്കാര്‍ മുന്നറിയിപ്പു നൽകി. ഉത്തര്‍പ്രദേശ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ആക്ട് ആൻഡ് ഫുഡ് സേഫ്റ്റി ആക്ട് അനുസരിച്ചു നടപടി സ്വീകരിക്കാനാണു നിർദേശം.
‘‘നവരാത്രി ആഘോഷ സമയത്ത് ആരാധനാലയങ്ങളുടെ അര കിലോമീറ്റര്‍ ചുറ്റളവില്‍ മത്സ്യ, മാംസ വില്‍പ്പന അനുവദിക്കില്ല. നിയന്ത്രണ പരിധിക്കു പുറത്ത് അനുമതിയോടെ മാത്രമേ വില്‍പ്പന നടത്താവൂ. തുറസ്സായ സ്ഥലങ്ങളില്‍ മത്സ്യ, മാംസങ്ങള്‍ വില്‍ക്കുന്നതിന് അനുവദിക്കില്ല.’’–ഉത്തരവിൽ പറയുന്നു.