FeaturedHome-bannerKeralaNews

നിപ; രണ്ടാം തരംഗമില്ല, പുതിയ പോസീറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി,സ്‌കൂള്‍ അവധിയില്‍ മാറ്റം

കോഴിക്കോട്: സംസ്ഥാനത്ത് നിലവിൽ പുതിയ നിപ പോസിറ്റീവ്‌ കേസുകളില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. അതേസമയം, അഞ്ച് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മന്ത്രി പറഞ്ഞു. നേരത്തെ മരിച്ചവരുമായി ബന്ധമുള്ളവരാണ് ഇവർ. നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അവസാനം രോഗം ബാധിച്ചയാളെ ചികിത്സിച്ച ആരോഗ്യ പ്രവർത്തകയ്ക്ക് ലക്ഷണങ്ങളുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ 1192 പേരുള്ളതായി കണ്ടെത്തി. നിലവിൽ സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമാണ്. രണ്ടാം തരംഗം ഉണ്ടായിട്ടില്ല. ലക്ഷണങ്ങളുള്ള ചിലരുടെ പരിശോധനാ ഫലം ശനിയാഴ്ച രാത്രിയോടെ അറിയാം. 51 സാമ്പിളുകളുടെ ഫലമാണ് ഇനി വരാനുള്ളതെന്നും മന്ത്രി പറഞ്ഞു.

നിപ ബാധിച്ച്‌ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ബിൽ അടക്കേണ്ടതില്ലെന്നും ഇക്കാര്യം കുറ്റ്യാടി എംഎൽഎ കുടുംബത്തെ അറിയിച്ചതായും മന്ത്രി പറഞ്ഞു.നിപ വ്യാപനം സംബന്ധിച്ച്‌ വാട്സാപ്പിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിച്ച ഒരാൾക്കെതിരെ കൂടി പോലീസ്‌ കേസ് എടുത്തിട്ടുണ്ട്. ഇതോടെ സമാനമായ കേസുകളിൽ പിടിയിലായവർ രണ്ടായി.

നിപയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചിടുമെന്ന ഉത്തരവ് തിരുത്തി ജില്ലാ കളക്ടർ. ‘ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ’ എന്ന പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയായത് ജനങ്ങളില്‍ ഭീതി പരത്താന്‍ കാരണമായ സാഹചര്യത്തിലാണ് ഉത്തരവില്‍ ഭേദഗതി വരുത്തിയതെന്ന്‌ കളക്ടറുടെ പുതിയ ഉത്തരവില്‍ പറയുന്നു

സെപ്റ്റംബർ 18 മുതൽ 23 വരെ ജില്ലയിലെ ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റണമെന്നാണ് പുതിയ ഉത്തരവിലെ നിര്‍ദേശം. മറ്റ് നിർദേശങ്ങൾ മാറ്റമില്ലാതെ തുടരുമെന്നും കളക്ടർ അറിയിച്ചു. സെപ്റ്റംബര്‍ 18 മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനില്‍ നടത്തണമെന്നും വിദ്യാര്‍ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുത്താന്‍ പാടില്ലെന്നുമായിരുന്നു മുന്‍ ഉത്തരവ്.

അടുത്ത ഒരാഴ്ചത്തേക്ക് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുമെന്നും ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തണമെന്നും കഴിഞ്ഞ ദിവസം തന്നെ കളക്ടര്‍ ഉത്തരവിട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button