ഗാസയിൽ ‘നരകവാതിൽ തുറക്കും’; ഹമാസിന് അവസാന മുന്നറിയിപ്പുമായി നെതന്യാഹു

ജെറുസലേം: തങ്ങളുടെ മുഴുവന്‍ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ വലിയ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് ഹമാസിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഇരുകൂട്ടരും തമ്മിലുള്ള ബന്ദി കൈമാറ്റം നടക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ ഭീഷണി.
ഗാസയില്‍ നരകത്തിന്റെ വാതില്‍ തുറക്കുമെന്നാണ് നെതന്യാഹു ഭീഷണി മുഴക്കിയിരിക്കുന്നത്. ഗാസയില്‍ ഹമാസിനെതിരേ ഇസ്രയേലും അമേരിക്കയും സംയുക്ത നടപടി ആലോചിക്കുന്നുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.
ഞങ്ങള്‍ക്ക് പൊതുവായൊരു പദ്ധതിയുണ്ട്. എന്നാലത് ഇപ്പോള്‍ പരസ്യമാക്കാനാവില്ല. അവര്‍ ഒന്നൊഴിയാതെ എല്ലാ ബന്ദികളെയും മോചിപ്പിച്ചില്ലെങ്കില്‍ ഗാസയില്‍ നരകത്തിന്റെ വാതില്‍ തുറക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കേണ്ടിവരും- നെതന്യാഹു വ്യക്തമാക്കി.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് നെതന്യാഹുവിന്റെ പരാമര്‍ശം.
ഹമാസിന്റെ സൈനികശേഷിയെയും ഗാസയിലെ അവരുടെ ഭരണവും ഞങ്ങളില്ലാതാക്കും. ഞങ്ങള്‍ എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരും. ഇനിയൊരിക്കലും ഗാസ ഇസ്രയേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പുവരുത്തും. ഈ ലക്ഷ്യങ്ങള്‍ വേഗത്തില്‍ നേടാന്‍ ഞങ്ങള്‍ക്ക് അമേരിക്കയുടെ അകമഴിഞ്ഞ പിന്തുണയുമുണ്ട്- നെതന്യാഹു പറഞ്ഞു.
ഗാസയെ പറ്റി അമേരിക്കന്‍ പ്രസിഡന്റിന്റെ പദ്ധതിയെ ശക്തമായ നീക്കമെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ട്രംപിന്റെ ആശയം യാഥാര്‍ഥ്യമാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ജോര്‍ദാനിലും ഈജിപ്തിലുമായി അധിവസിപ്പിച്ച് ഗാസയെ പൂര്‍ണമായും അമേരിക്കന്‍ നിയന്ത്രണത്തിലുള്ള പ്രദേശമായി മാറ്റുക എന്നതാണ് ട്രംപിന്റെ പദ്ധതി.