‘അമ്മയുടെ ഷാൾ എത്തിച്ച് അതിൻ്റെ മറവിലാണ് വസ്ത്രം മാറിയത്, അടിവസ്ത്രം ഊരിമാറ്റിയ ശേഷം മുടിയിട്ട് മാറുമറച്ച് പരീക്ഷയെഴുതി, നീറ്റ് പരീക്ഷയ്ക്ക് അപമാനിയ്ക്കപ്പെട്ട പെൺകുട്ടികൾ തുറന്നു പറയുന്നു

കൊല്ലം: നീറ്റ് പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തിരിക്കുകയാണ്.

ജീവനക്കാരുടെ മോശം പെരുമാറ്റം മൂലം പ്രതീക്ഷിച്ചതു പോലെ പരീഷയെഴുതാന്‍ കഴിയിഞ്ഞില്ലെന്ന് പരാതി നല്‍കിയ പെണ്‍കുട്ടി പറയുന്നു. നീറ്റിനായി 8-ാം ക്ലാസ് മുതല്‍ തയ്യാറെടുത്തിരുന്നു. എന്നാല്‍ പരിശോധനയുടെ പേരില്‍ അടിവസ്ത്രം അഴിപ്പിച്ചതോടെ മനസ് തകര്‍ന്നാണ് പരീക്ഷാ ഹാളില്‍ നിന്ന് ഇറങ്ങിയതെന്ന് പെണ്‍കുട്ടിപറഞ്ഞു. മനോരമയോടായിരുന്നു പ്രതികരണം.

ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജിയില്‍ പരീക്ഷയെഴുതിയ ശാസ്താംകോട്ട സ്വദേശിയായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്. മാതാപിതാക്കള്‍ക്കൊപ്പം ആത്മവിശ്വാസത്തോടെയായിരുന്നു പരീക്ഷാ കേന്ദ്രത്തിലെത്തിയത്. ആദ്യ ഗേറ്റില്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന നടത്തി. അടുത്ത ഘട്ടമായി വിരലടയാളം ഉള്‍പ്പടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചു. പിന്നെയെത്തിയത് മൂന്ന് വനിതാ ജീവനക്കാരുടെ മുന്നിലേക്കായിരുന്നുവെന്ന് കുട്ടി പറയുന്നു.

‘മെറ്റല്‍ ഡിറ്റക്ടര്‍ വഴി സ്‌കാന്‍ ചെയ്തപ്പോള്‍ ബീപ് ശബ്ദം കേട്ടു. അടിവസ്ത്രത്തിലെ ലോഹ ക്ലിപ്പാണ് കാരണമെന്ന് മനസിലാക്കിയതോടെ അത് ഒഴിവാക്കാന്‍ പറഞ്ഞു. ഒരു ജീവനക്കാരി വാശിയോടെയാണ് ഇടപെട്ടത്. അമ്മയെ വിളിച്ച്‌ ഷാള്‍ എത്തിച്ച ശേഷം അതിന്റെ മറയിലാണ് വസ്ത്രം മാറിയത്. ഇതിനു ശേഷം ഷാളും ഉപേക്ഷിക്കാന്‍ പറഞ്ഞു. ഇതെല്ലാം കഴിഞ്ഞ് പ്രതീക്ഷിച്ച രീതിയില്‍ പരീക്ഷ എഴുതാന്‍ സാധിച്ചില്ല. അഞ്ചുവര്‍ഷമായി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതാണ്. വീട്ടിലേക്കുള്ള യാത്രയില്‍ അച്ഛനമ്മമാരോട് വിവരം പറഞ്ഞു. ഇനിയാര്‍ക്കും ഈ അവസ്ഥയുണ്ടെകരുതെന്ന് കരുതി കേസ് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു’, പെണ്‍കുട്ടി പറഞ്ഞു.

രക്ഷകര്‍ത്താക്കള്‍ കൊട്ടാരക്കര ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അടക്കം സംഭവത്തെ അപലപിച്ച്‌ രംഗത്തെത്തിയിരുന്നു. സംഭവം നിരുത്തരവാദപരവും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നുമായിരുന്നു മന്ത്രി പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാരിനെയും, പരീക്ഷ സംഘടിപ്പിക്കുന്ന വിഭാഗത്തെയും അതൃപ്തി അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News