CrimeNationalNews

പിടിയിലായവരില്‍ വ്യവസായ പ്രമുഖന്റെ പെണ്‍മക്കളും, ആര്യന്‍ ഖാനെ ക്ഷണിച്ചത് അതിഥിയായി

മുംബൈ:ആഡംബര കപ്പലിലെ ലഹരിപാർട്ടിക്കിടെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) നടത്തിയ റെയ്ഡിൽ പിടികൂടിയത് എം.ഡി.എം.എ. ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ. എം.ഡി.എം.എയ്ക്ക് പുറമേ കൊക്കെയ്നും ചരസ്സും കപ്പലിൽനിന്ന് പിടിച്ചെടുത്തതായാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവതികൾ ഉൾപ്പെടെ 13 പേരെയാണ് എൻ.സി.ബി. കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെയും കേസുമായി ബന്ധപ്പെട്ട് എൻ.സി.ബി. ചോദ്യംചെയ്തുവരികയാണ്.

പിടിയിലായ മൂന്ന് യുവതികളും ഡൽഹി സ്വദേശികളാണെന്നാണ് വിവരം. ഇവർ പ്രമുഖ വ്യവസായിയുടെ മക്കളാണെന്നും റിപ്പോർട്ടുകളുണ്ട്. ആര്യൻ ഖാനെ റേവ് പാർട്ടിയിലേക്ക് സംഘാടകർ അതിഥിയായി നേരിട്ട് ക്ഷണിച്ചതായാണ് വിവരം. പാർട്ടിയിൽ പങ്കെടുക്കാൻ ആര്യൻ ഖാൻ പണംമുടക്കിയിരുന്നില്ല. ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ മൊബൈൽ ഫോൺ വിവരങ്ങൾ എൻ.സി.ബി. സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. ഫോണിലെ സന്ദേശങ്ങളും കോൾവിവരങ്ങളുമാണ് പ്രധാനമായും പരിശോധിക്കുന്നത്.

റേവ് പാർട്ടിയുടെ സംഘാടകരെയും എൻ.സി.ബി. ചോദ്യംചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. എഫ്.ടി.വി. ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ കാഷിഫ് ഖാന്റെ മേൽനോട്ടത്തിലാണ് കപ്പലിൽ റേവ് പാർട്ടി സംഘടിപ്പിച്ചിരുന്നത്. ലഹരിമരുന്ന് പിടിച്ചെടുത്തതോടെ കാഷിഫ് ഖാനിൽനിന്നും എൻ.സി.ബി. സംഘം വിവരങ്ങൾ തേടിയിട്ടുണ്ട്. ഇയാൾ എൻ.സി.ബി.യുടെ നിരീക്ഷണത്തിലാണെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതിനിടെ, ചില യാത്രക്കാരുടെ ലഗേജുകളിൽനിന്നാണ് ലഹരിമരുന്ന് പിടികൂടിയതെന്ന് കോർഡേലിയ ക്രൂയിസ് സി.ഇ.ഒ. അറിയിച്ചു. ഇവരെ ഉടൻതന്നെ കപ്പലിൽനിന്ന് പുറത്താക്കിയെന്നും ഇതുകാരണം കപ്പലിന്റെ യാത്ര അല്പം വൈകിയെന്നും സി.ഇ.ഒ. പറഞ്ഞു. സംഭവത്തെത്തുടർന്ന് മറ്റ് യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ കോർഡേലിയ ക്രൂയിസ് അധികൃതർ ക്ഷമാപണവും നടത്തി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button