മോദി വീണ്ടും പ്രധാനമന്ത്രിയാകും;സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക് ?സത്യപ്രതിജ്ഞ ഞായറാഴ്ച

ന്യൂഡൽഹി: തുടർച്ചയായി മൂന്നാം തവണയും ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർലമെന്ററി പാർട്ടി യോഗത്തിൽ ബി.ജെ.പി നേതാവ് പ്രഹ്ലാദ് ജോഷി. ഞായറാഴ്ച വൈകീട്ട് ആറിനായിരിക്കും സത്യപ്രതിജ്ഞ. ബി.ജെ.പി.യുടെയും എൻ.ഡി.എ.യുടെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലോക്‌സഭാംഗങ്ങളുടെ യോഗം പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ പുരോഗമിക്കുകയാണ്.
എൻ.ഡി.എ എം.പിമാരെ കൂടാതെ, മുഖ്യമന്ത്രിമാരുൾപ്പെടെയുള്ള സഖ്യത്തിലെ മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ മോദിയുടെ നേതൃത്വത്തെ പിന്തുണച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. സഖ്യകക്ഷികളും എം.പിമാരും ഇത് അംഗീകരിക്കും. തുടർന്ന് മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ. നേതാക്കൾ രാഷ്ട്രപതിയെക്കണ്ട് സർക്കാർ രൂപവത്‌കരണത്തിനുള്ള അവകാശവാദം ഉന്നയിക്കും.
അതേസമയം, തൃശ്ശൂരിലെ നിയുക്ത എം.പി സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാബിനറ്റ് പദവിയോ സ്വതന്ത്ര ചുമതലയോടെയോ മന്ത്രിസഭയിലേക്കെത്തും. പാർട്ടി തീരുമാനിക്കുമെന്നാണ് സുരേഷ് ഗോപി പ്രതികരിക്കുന്നതെങ്കിലും അദ്ദേഹം കേന്ദ്രമന്ത്രിസഭയിലുണ്ടാകുമെന്ന് ഉറപ്പാണെന്നാണ് ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന സൂചന. വകുപ്പുകളുടെ കാര്യത്തിൽ വ്യക്തതയില്ല.
മന്ത്രിസഭാ രൂപവത്കരണം സംബന്ധിച്ച് മാരത്തണ്‍ ചര്‍ച്ചകളാണ് ന്യൂഡല്‍ഹിയില്‍ പുരോഗമിക്കുന്നത്. മുതിര്‍ന്നനേതാക്കളായ അമിത് ഷാ, രാജ്നാഥ് സിങ് എന്നിവര്‍ ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ വസതിയില്‍ യോഗംചേര്‍ന്നിരുന്നു. ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ നടത്താന്‍ നരേന്ദ്രമോദി ഈ നേതാക്കളെയാണ് നിയോഗിച്ചിരിക്കുന്നത്.
സത്യപ്രതിജ്ഞയ്ക്ക് വേദിയൊരുങ്ങുമ്പോഴും എന്‍.ഡി.എ.ക്കുള്ളില്‍ വിലപേശല്‍ തുടരുകയാണ്. നിരുപാധിക പിന്തുണയാണെന്ന് പറയുമ്പോഴും പ്രധാനഘടകകക്ഷികളായ ടി.ഡി.പി.യും ജെ.ഡി.യു.വും ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ബി.ജെ.പി.ക്ക് പൂര്‍ണമായി സ്വീകാര്യമല്ല. എന്നാല്‍, സ്ഥാനമാനങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളില്ലെന്ന് ഘടകകക്ഷി നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ട്.