KeralaNews

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേരുമാറ്റി ; ഇനി ‘പി.എം. പോഷണ്‍’

ന്യൂഡൽഹി:സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേരുമാറ്റി കേന്ദ്രസർക്കാർ. ഇനി മുതൽ ‘നാഷണൽ സ്കീം ഫോർ പി.എം. പോഷൺ ഇൻ സ്കൂൾസ്’ എന്നറിയപ്പെടും. പദ്ധതി അടുത്ത അഞ്ചുവർഷത്തേക്കു കൂടി നീട്ടാനും ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2026 വരെയാകും പദ്ധതി ദീർഘിപ്പിക്കുക.

പദ്ധതിക്കായി കേന്ദ്രസർക്കാർ 54,000 കോടിരൂപയും സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും 31,733.14 കോടിരൂപയുമാണ് ചെലവഴിക്കുന്നത്. 11.20 ലക്ഷം സ്കൂളുകളിൽ പഠിക്കുന്ന 11.80 കോടി കുട്ടികൾക്ക് പി.എം. പോഷൺ പദ്ധതിയുടെ ഗുണം ലഭിക്കും.

‘തിഥി ഭോജൻ’ എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക അവസരങ്ങളിലും ആഘോഷവേളകളിലും വിദ്യാർഥികൾക്ക് വിശേഷപ്പെട്ട ഭക്ഷണം ലഭ്യമാക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുകയാണ് തിഥി ഭോജനിലൂടെ ചെയ്യുന്നത്. കൂടാതെ, കുട്ടികൾക്ക് പ്രകൃതി-ഉദ്യാനപാലനത്തിന് അവസരമൊരുക്കാൻ വിദ്യാലയങ്ങളിൽ ‘സ്കൂൾ ന്യൂട്രീഷൻ ഗാർഡൻസ്’ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സർക്കാർ, സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ 1-8 ക്ലാസിലെ വിദ്യാർഥികളെ കൂടാതെ ബാലവാടികളിലെ കുട്ടികളെയും ‘പി.എം. പോഷൺ’ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പു മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button