FootballNewsSports

മെസി ബാഴ്‌സലോണയിലേക്കോ? മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കോ?പി.എസ്.ജിയില്‍ തുടരില്ലെന്ന് സൂചന

ബാഴ്‌സലോണ: ഈ സീസണ്‍ കഴിയുന്നതോടെ ലിയോണല്‍ മെസി പിഎസ്ജി വിട്ടേക്കും. മെസി ഫ്രഞ്ച് ക്ലബുമായിട്ടുള്ള കരാര്‍ പുതുക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഫുട്‌ബോള്‍ നിരീക്ഷകന്‍ ജെറാര്‍ഡ് റൊമേറോയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ലോകകപ്പ് നേട്ടത്തോടെ ഇതിഹാസ താരത്തിന്റെ മനസ് മാറിയിട്ടുണ്ടെന്നും പിഎസ്ജിയില്‍ തുടരാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും റൊമേറൊ പുറത്തുവിടുന്നു. ജൂണിലാണ് മെസിയുടെ കരാര്‍ അവസാനിക്കുന്നത്. മെസി പാരീസില്‍ തുടരാന്‍ വാക്കാല്‍ ധാരണയായതായി ഇതിനിടെ വാര്‍ത്തയുണ്ടായിരുന്നു. ഇതിനോടകം നിരവധി യൂറോപ്യന്‍ ക്ലബുകള്‍ അദ്ദേഹത്തൊടൊപ്പമുണ്ട്. അതിലൊന്ന് അദ്ദേഹത്തെ വളര്‍ത്തികൊണ്ടുവന്ന ബാഴ്‌സലോണ തന്നെയാണ്.  

ബാഴ്‌സ പ്രസിഡന്റ് ജുവാന്‍ ലാപോര്‍ട്ടയ്ക്ക് മെസിയെ തിരിച്ചെത്തിക്കാനുള്ള ആഗ്രഹമുണ്ട്. തന്നെ മെസിയാക്കിയ ക്ലബിനോട് മെസി മുഖം തിരിക്കുമോ എന്നുള്ളത് കണ്ടറിയണം. പെപ് ഗാര്‍ഡിയോളയ്ക്ക് മെസി ബാഴ്‌സ ജേഴ്‌സിയില്‍ കളിക്കുമ്പോഴാണ് അവിശ്വസനീയ പ്രകടനങ്ങളുണ്ടായത്. അദ്ദേഹമിപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനാണ്.

മെസിയുമായി അടുത്ത സൗഹൃദമുണ്ട് ഗാര്‍ഡിയോളയ്ക്ക്. ആ സൗഹൃദം ചിലപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി തിരഞ്ഞെടുക്കാനും കാരണമായേക്കും. മെസി പിഎസ്ജി വിടുമെന്ന് കരുതി ബാഴ്‌സയിലേക്ക് വരുമെന്ന് ഉറപ്പില്ലെന്നും റൊമേറൊ പറയുന്നുണ്ട്.

ഇതിനിടെ സൗദി അറേബ്യന്‍ ക്ലബ് അല്‍-ഹിലാല്‍ മെസിയെ എത്തിക്കുമെന്നുള്ള പ്രഖ്യാപനം നടത്തിയിരുന്നു. 279 മില്യണ്‍ യൂറോ(ഏകദേശം 2445 കോടി രൂപ) ആണ് അല്‍ ഹിലാല്‍ മെസിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ലോകഫുട്‌ബോളിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. സൗദി ടൂറിസത്തിന്റെ ബ്രാന്‍ അംബാസഡര്‍ കൂടിയാണ് മെസിയിപ്പോള്‍. ഖത്തര്‍ ലോകകപ്പില്‍ കിരീടം നേടിയതോടെ ഫുട്‌ബോള്‍ കരിയറില്‍ സാധ്യമായ നേട്ടങ്ങളെല്ലാം മെസി സ്വന്തമാക്കിക്കഴിഞ്ഞു. ഇതുകൊണ്ടുതന്നെ വമ്പന്‍ ഓഫര്‍ മെസി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അല്‍ ഹിലാല്‍. റൊണാള്‍ഡോയ്ക്ക് പിന്നാലെ മെസി കൂടി എത്തിയാല്‍ സൗദി ലീഗ് പുതിയ തലത്തിലേക്ക് ഉയരുമെന്നുറപ്പാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker