
ലഖ്നൗ: താനെയില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത് യുവാവിന്റെ ആത്മഹത്യ. വിവാഹിതയായ തന്റെ സ്ത്രീ സുഹൃത്തിന്റെ ഭീഷണി കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയാണ് യുവാവിന്റെ മരണം. അൽതാഫ് എന്നയാളാണ് മരിച്ചത്. ഒരു കയ്യില്‍ ഇരുന്ന് മറ്റേ കൈകൊണ്ട് വിഷം കഴിക്കുന്നതുമായ രംഗങ്ങളാണ് വീഡിയോയിലുള്ളതെന്ന് ഉന്നാവോ പൊലീസ് പറഞ്ഞു. പെണ്‍സുഹൃത്ത് ഗര്‍ഭിണിയാണെന്ന് പറഞ്ഞാണ് ഭീഷണിയെന്നാണ് വീഡിയോയില്‍ പറയുന്നത്. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് ആത്മഹത്യ ചെയ്ത യുവാവിന്റെ സ്വദേശം.
താനെയിൽ തയ്യൽക്കാരനായിട്ടായിരുന്നു അല്‍താഫ് നേരത്തെ ജോലി ചെയ്തിരുന്നത്. എന്നാല്‍ അമ്മയുടെ മരണ ശേഷം അല്‍ത്താഫിനോട് ഉന്നാവോയില്‍ ജോലി ചെയ്ത് താമസിക്കാന്‍ കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍ അയൽപക്കത്തെ വിവാഹിതയായ സ്ത്രീയുമായി ഇയാള്‍ക്ക് സൗഹൃദമുണ്ടായിരുന്നുവെന്നും വീട്ടുകാർ അറിഞ്ഞപ്പോൾ ശാസിച്ച് താനെയിലേക്ക് തിരിച്ചയച്ചുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
അല്‍ത്താഫ് പോയ ശേഷവും പെണ്‍സുഹൃത്ത് വീഡിയോ കോള്‍ ചെയ്യുകയും ഗര്‍ഭിണിയാണെന്ന് പറയുകയും ചെയ്യുമായിരുന്നു. ഇത് പറഞ്ഞ് പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പണം ആവശ്യപ്പെടുമായിരുന്നു. കള്ളക്കേസ് നല്‍കുമെന്നും ജയില്‍ ശിക്ഷ വരെ ലഭിക്കുമെന്നും ഭീഷണിപ്പെടുത്തി. ആത്മഹത്യ ചെയ്യാന്‍ അല്‍ത്താഫ് നിർബന്ധിതനാവുകയായിരുന്നുവെന്ന് അൽതാഫിൻ്റെ സഹോദരി രേഷ്മ പറഞ്ഞു.
എന്നാല്‍ താനെയിലേക്ക് തിരിച്ചു പോയിട്ടും തന്നെ അല്‍ത്താഫ് വീഡിയോ കോള്‍ ചെയ്ത് ശല്യപ്പെടുത്തുമായിരുന്നുവെന്നും മാനസികമായി പീഡിപ്പിക്കുമായിരുന്നുവെന്നും സ്ത്രീ സുഹൃത്ത് പറഞ്ഞു. പൊലീസിന്റെ ഭാഗത്തു നിന്നും അന്വേഷണം പുരോഗമിക്കുകയാണ്.