KeralaNews

വിവാഹ വീട്ടിലെ സംഘര്‍ഷത്തില്‍ യുവാവ് മരിച്ചു; വരന്റെ പിതാവ് ഉള്‍പ്പെടെ പത്തു പേര്‍ക്കെതിരെ കേസെടുത്തു

മാവേലിക്കര: വിവാഹ വീട്ടിലുണ്ടായ സംഘര്‍ഷത്തില്‍ തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തട്ടാരമ്പലം സ്വദേശി രഞ്ജിത്ത് (33) ആണ് മരിച്ചത്. സംഭവത്തില്‍ വരന്റെ പിതാവ് ഉള്‍പ്പടെ 10 പേര്‍ക്കെതിരേ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഇതില്‍ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

ജനുവരി 26ന് മാവേലിക്കരയ്ക്ക് സമീപം കോഴിപ്പാലത്താണ് സംഭവം. വിവാഹത്തലേന്ന് നടന്ന സത്കാരത്തിനിടെ വിവാഹ വീട്ടില്‍ എത്തിയ അതിഥികളും പ്രദേശവാസികളുമായുണ്ടായ വാക്കുതര്‍ക്കമാണ് കൂട്ടത്തല്ലിലും കൊലപാതകത്തിലും കലാശിച്ചത്. വരന്റെ പിതാവ് നെല്‍സണ്‍ ജോലി ചെയ്യുന്ന കൊല്ലത്തു നിന്നും എത്തിയ സഹപ്രവര്‍ത്തകരുടെ ആഘോഷം റോഡിലേക്ക് നീണ്ടത് പ്രദേശവാസികള്‍ ചോദ്യം ചെയ്തു.

പിന്നാലെയാണ് നെല്‍സണും സഹപ്രവര്‍ത്തകരും ചേര്‍ന്ന് കമ്പിയും വടികളും ഉപയോഗിച്ച് ചോദ്യം ചെയ്തവരെ ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ തലയ്ക്ക് അടിയേറ്റ രഞ്ജിത്തിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജനുവരി 30ന് പുലര്‍ച്ചെ മരിച്ചു.

സംഭവത്തില്‍ പോലീസ് ആദ്യം വധശ്രമത്തിന് കേസെടുത്തിരുന്നു. യുവാവ് മരിച്ചതിന് പിന്നാലെ പോലീസ് പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പിടികിട്ടാനുള്ള ആറ് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button