ലോക് ഡൗണിനെ തുടര്‍ന്ന് നൂറോളം മലയാളി വിദ്യാര്‍ത്ഥികള്‍ ഉത്തരേന്ത്യയില്‍ കുടുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് നവോദയ വിദ്യാലയങ്ങളില്‍ നിന്നു പഠനത്തിനായി ഉത്തരേന്ത്യയിലേക്ക് പോയ മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് തിരികെ എത്താനാകാതെ കുടുങ്ങി കിടക്കുന്നു. നവോദയയിലെ ഒന്‍പതാം ക്ലാസ് പഠനത്തിന് മൈഗ്രേഷന്‍ രീതിയില്‍ തെരഞ്ഞെടുത്ത ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കം നൂറ് വിദ്യാര്‍ഥികളാണ് ലോക്ക് ഡൗണിനെ തുടര്‍ന്ന് കുടുങ്ങിയിരിക്കുന്നത്.

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ നിന്നുള്ള ഇവര്‍ ഒരു മാസത്തോളമായി ഹോസ്റ്റലിലാണ് കഴിയുന്നത്. കഴിഞ്ഞ ജൂണില്‍ പോയ ഇവരുടെ പരീക്ഷകള്‍ മാര്‍ച്ച് 19ന് കഴിഞ്ഞിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇവരുടെ മടങ്ങി വരവ് അനിശ്ചിതത്വത്തിലായി.

നാട്ടിലേക്ക് മടങ്ങാന്‍ മൂന്ന് പ്രാവശ്യം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ അത് നടന്നില്ല. കൊവിഡ് പ്രതിസന്ധിക്ക് ശേഷം മാത്രമേ കുട്ടികളെ തിരികെ കൊണ്ടുവരുവാന്‍ സാധിക്കുകയുള്ളുവെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതായി കുട്ടികളുടെ മാതാപിതാക്കള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News