മൊഴികളും പരാതികളും ​ഗൗരവത്തോടെ സമീപിക്കേണ്ടതാണ്, നിശബ്ദത ഇതിന് പരിഹാരമാകില്ല :ലിജോ

കൊച്ചി:ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷമുള്ള പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. റിപ്പോർട്ടുമായി ബന്ധപ്പെട്ട് ചലച്ചിത്ര മേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് പ്രതികരണങ്ങളറിയിച്ച് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്.

ഹേമാ കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നു. നിശബ്ദത ഇതിനു പരിഹാരമാകില്ല എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി കുറിച്ചത്.

നിരവധി പേരാണ് സംവിധായകന്റെ കുറിപ്പിന് പ്രതികരണവുമായെത്തിയത്. പതിയെ ശബ്ദങ്ങൾ പുറത്തു വരട്ടെ എന്നാണ് ഒരാളുടെ പ്രതികരണം. സിനിമാ മേഖലയിൽ നിന്ന് ഒരാളെങ്കിലും ഇത്രയെങ്കിലും അഭിപ്രായം പറയാൻ മുന്നോട്ട് വന്നല്ലോ, സിനിമാ മേഖലയിലെ ആൺകുട്ടിയാണ് നിങ്ങൾ എന്നെല്ലാം നീളുന്നു പ്രതികരണങ്ങൾ.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഹൈക്കോടതി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. സെപ്റ്റംബര്‍ 10-ന് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. കേസ് എടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News