KeralaNews

നവകേരള സദസില്‍ ലീഗ് നേതാവ് സുബൈദയും; ഒന്നര വർഷം മുൻപ് പുറത്താക്കിയതെന്ന് നേതൃത്വം

പാലക്കാട്: നവകേരള സദസില്‍ പങ്കെടുത്ത് മണ്ണാര്‍ക്കാട് നഗരസഭ മുന്‍ അധ്യക്ഷയും മുസ്ലീം ലീഗ് നേതാവുമായ എന്‍കെ സുബൈദ. പ്രഭാത യോഗത്തിലാണ് സുബൈദ പങ്കെടുത്തത്. രാഷ്ട്രീയത്തിന് അതീതമായ ചര്‍ച്ചയായതിനാലാണ് നവകേരള സദസില്‍ പങ്കെടുക്കുന്നതെന്നും പാര്‍ട്ടി നടപടിയെ കുറിച്ച് ആശങ്കയില്ലെന്നും സുബൈദ പറഞ്ഞു.

അതേസമയം, പാര്‍ട്ടിയില്‍ നിന്ന് ഒന്നരവര്‍ഷം മുന്‍പ് സുബൈദയെ പുറത്താക്കിയിരുന്നെന്ന് ലീഗ് നേതൃത്വം അറിയിച്ചു. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്‌നങ്ങളെ തുടര്‍ന്നാണ് സുബൈദയെ പുറത്താക്കിയതെന്നും നേതൃത്വം അറിയിച്ചു.

മുന്‍ ഡിസിസി പ്രസിഡന്റ് എവി ഗോപിനാഥും നവകേരള സദസിന്റെ പ്രഭാതയോഗത്തില്‍ പങ്കെടുക്കാനെത്തി. സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനൊപ്പമാണ് ഗോപിനാഥ് യോഗത്തിനെത്തിയത്. താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്ന് ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. വികസനത്തിനൊപ്പമാണ് താന്‍ നില്‍ക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും നാട്ടിലെത്തുമ്പോള്‍ വികസന കാര്യം ചര്‍ച്ച ചെയ്യാനുള്ള അവസരം വിനിയോഗിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 രാവിലെ 11 മണിക്കാണ് പാലക്കാട് മണ്ഡലത്തിന്റെ സദസ് കോട്ടമൈതാനത്ത് നടക്കുന്നത്. മലമ്പുഴ മണ്ഡലത്തിന്റെ സദസ് ഉച്ചക്ക് മൂന്നു മണിക്ക് മുട്ടികുളങ്ങര കെഎപി ഗ്രൗണ്ടിലാണ് ചേരുന്നത്. വൈകുന്നേരം 4.30ന് കോങ്ങാട് മണ്ഡലത്തിന്റെ സദസ് കോങ്ങാട് ബസ് സ്റ്റോപ് ഗ്രൗണ്ടിലും ആറു മണിക്ക് മണ്ണാര്‍ക്കാട് മണ്ഡലത്തിന്റെ സദസ് മണ്ണാര്‍ക്കാട് കിനാതി ഗ്രൗണ്ടിലും നടക്കും. പാലക്കാട് ജില്ലയിലെ തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലെ നവകേരള സദസാണ് ഇന്നലെ നടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button