EntertainmentHome-banner

ഓർമ്മകൾ ബാക്കി,മഹാനടി എരിഞ്ഞടങ്ങി

തൃശ്ശൂർ: അന്തരിച്ച നടി കെപിഎസി ലളിതയ്ക്ക് വിട ചൊല്ലി നാട്. തൃശ്ശൂർ വടക്കാഞ്ചേരിക്ക് അടുത്ത്  എങ്കക്കാട് ഗ്രാമത്തിലെ തറവാട് വീട്ടിലാണ് അനശ്വര നടിയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. ലളിതയുടെ ഭർത്താവും സംവിധായകനുമായ ഭരതൻ്റെ പാലിശ്ശേരി തറവാട്ടിലേക്ക് വൈകിട്ട് 3.30-ഓടെയാണ് മൃതദേഹം എത്തിച്ചത്. തുടർന്ന് അരമണിക്കൂറോളം മൃതദേഹം പൊതുദർശനത്തിനായി ഇവിടെവച്ചു. 

നൂറുകണക്കിനാളുകളാണ് ഇവിടെ ലളിതയ്ക്ക് ആദരാജ്ഞലികൾ അർപ്പിക്കാൻ ഇവിടെ എത്തിയത്. പൊതുദർശനത്തിന് ശേഷം ലളിത നിർമ്മിച്ച ഓർമ എന്ന വീട്ടിലേക്ക് മൃതദേഹം കൊണ്ടു പോയി. തുടർന്ന് അടുത്ത ബന്ധുക്കൾ മതാചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തി. തുടർന്നാണ് മൃതദേഹം സംസ്കാരത്തിനായി എടുത്തത്. മകൻ സിദ്ധാർത്ഥൻ സംസ്കാരചടങ്ങുകൾ പൂർത്തിയാക്കിയത്.  

ജന്മം കൊണ്ട കായകുളം സ്വദേശിയാണെങ്കിലും ഭരതനുമായുള്ള വിവാഹത്തിന് ശേഷം എങ്കക്കാടുമായി ലളിത ആത്മബന്ധം പുലർത്തിയിരുന്നു. 1998-ൽ സംവിധായകൻ ഭരതൻ മരിച്ച ശേഷമാണ് അദ്ദേഹത്തിൻ്റെ ജന്മനാട്ടിൽ തറവാട് വീട്ടിനോട് ചേർന്ന ലളിത പുതിയ വീട് വച്ചത്. 2004-ൽ ആണ് ഈ ഓർമ എന്ന് പേരിട്ട ഈ വീടിൻ്റെ നിർമ്മാണം പൂർത്തിയായത്. 2004 മുതൽ ഈ വീട്ടിലാണ് ലളിത താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് വിവിധ സ്ഥലങ്ങളിലേക്ക് ഷൂട്ടിംഗിനും മറ്റും പോയത്. നാട്ടിലെ പ്രധാനപ്പെട്ടതും അല്ലാത്തതുമായ എല്ലാ സാംസ്കാരിക – കലാപരിപാടികളിലും അവർ സജീവമായി പങ്കെടുത്തിരുന്നു. ഒടുവിൽ അവരുടെ ആഗ്രഹപ്രകാരം തന്നെ പാലിശ്ശേരി തറവാടിനും ഓർമയെന്ന വീടിനും അരികിലായും ഭരതൻ്റെ ശവകുടീരത്തിന് രണ്ടടി അകലെയായും ലളിതയ്ക്ക് നിത്യനിദ്രയൊരുങ്ങി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button