EntertainmentNews

അംഗത്വഫീസായ ഒരു ലക്ഷം രൂപ തിരിച്ച് തരേണ്ട, ഒന്ന് ഒഴിവാക്കി തരണം; അമ്മയുടെ അംഗത്വമൊഴിയാന്‍ ഹരീഷ് പേരടിയും

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ തന്നെ ഒഴിവാക്കണം എന്ന് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രാഥമിക അംഗത്വത്തിനായി താന്‍ അടച്ച ഒരു ലക്ഷം രൂപ തിരിച്ച് തരേണ്ടെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ‘അമ്മ’യുടെ പ്രസിഡന്റിനേയും സെക്രട്ടറിയേയും മറ്റ് അംഗങ്ങളേയും അഭിസംബോധന ചെയ്താണ് ഹരീഷ് പേരടി തുറന്ന കത്തെഴുതിയിരിക്കുന്നത്.

അമ്മയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നും ഹരീഷ് പേരടി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെയും അമ്മ സംഘടനയെ വിമര്‍ശിച്ച് ഹരീഷ് പേരടി രംഗത്തെത്തിയിരുന്നു. ഡബ്ല്യു സി സിയെ പുകഴ്ത്താനും ഹരീഷ് പേരടി മടിച്ചില്ല. സ്ത്രീകള്‍ക്ക് മാത്രം ബോധം ഉണ്ടാകുകയും താര സംഘടനയിലെ കരണവന്മാര്‍ക്ക് മാത്രം വെളിവ് വയ്ക്കാതെയും ഇരിക്കുന്നത് എന്തുകൊണ്ടെന്നായിരുന്ന അദ്ദേഹം ചോദിച്ചത്.

ചില ആളുകളുടെ നിലപാടുകളാണ് അമ്മ സംഘടനയിലെ കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത് എന്നും അല്ലെങ്കില്‍ മാലാ പാര്‍വതിയ്ക്കും ശ്വേത മേനോനും കുക്കു പരമേശ്വരനും ഒന്നും രാജി വെക്കേണ്ടി വരില്ലായിരുന്നു എന്നും ഹരീഷ് പേരടി കൂട്ടിച്ചേര്‍ത്തു. പരമ്പരാഗതമായി സിനിമയുടെ ചില വിശ്വാസങ്ങളില്‍ ഉറച്ചുപോയ ഒരു കൂട്ടത്തിന്റെ കയ്യില്‍ തന്നെയാണ് സംഘടനയെന്നും അദ്ദേഹം പരിഹസിച്ചു. എന്നാല്‍ സംഘടനയില്‍ ഉള്ള എല്ലാവരും അങ്ങനെ അല്ല എന്നും ബാബുരാജ് വളരെ കൃത്യമായി അദ്ദേഹത്തിന്റെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമ്മ ഒരു കാലത്തും നന്നാവാന്‍ സാധ്യതയില്ലെന്നും ഹരീഷ് പേരടി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മണിയന്‍ പിള്ള രാജു നടിമാരുടെ രാജിയെ കുറിച്ച് പറഞ്ഞത് ഒരാള്‍ പോയാല്‍ പകരം ഒരാള്‍ വരുമെന്നാണ് എന്നും ആ സംസാരം എട്ടുവീട്ടില്‍ പിള്ളമാര്‍ പറയുന്ന വര്‍ത്തമാനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒളിവില്‍ കഴിയുന്ന ആളോട് കത്ത് വാങ്ങുകയാണ് ചെയ്തത്. അങ്ങനെയെങ്കില്‍ കത്തെവിടെ നിന്ന് വാങ്ങി എന്ന് പൊലീസ് അന്വേഷിച്ചാല്‍ വിജയ് ബാബുവിനെ കണ്ടെത്താന്‍ കഴിയുമല്ലോ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവരൊക്കെയാണ് നമ്മുടെ നേതൃത്വം എന്ന് പറയുമ്പോള്‍ തല താഴ്ത്തി നടക്കേണ്ട അവസ്ഥായാണ് ഉണ്ടാകുന്നത് എന്ന് ഹരീഷ് പ്രതികരിച്ചു.

നേരത്തെ വിജയ് ബാബുവിനെ പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് അമ്മ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് മാലാ പാര്‍വതിയും ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചിരുന്നു. ബലാത്സംഗക്കേസ് നേരിടുന്നതിനിടെ അതിജീവിതയുടെ പേര് പറഞ്ഞതിനായിരുന്നു അമ്മ ആഭ്യന്തര പരാതി പരിഹാര സമിതി വിജയ് ബാബുവിനെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ വിജയ് ബാബു സംഘടനയില്‍ നിന്ന് മാറി നില്‍ക്കാന്‍ നല്‍കിയ കത്ത് പരിഗണിക്കുകയായിരുന്നു അമ്മ ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചാണ് മാലാ പാര്‍വതിയും ആദ്യവും പിന്നീട് ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്
A.M.M.A യുടെ പ്രിയപ്പെട്ട പ്രസിണ്ടണ്ട്, സെക്രട്ടറി..മറ്റ് അംഗങ്ങളെ…പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രി വിരുദ്ധമായ നിലപാടുകള്‍ തുടരുന്ന A.M.M.A എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്‌നേപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു…എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാന്‍ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട..ആരോഗ്യ ഇന്‍ഷൂറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യര്‍ത്ഥിക്കുന്നു…സ്‌നേഹപൂര്‍വ്വം-ഹരീഷ്‌പേരടി..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker