വീട്ടിലെ മരക്കഷണത്തില്‍ രക്തക്കറ,കൂടത്തില്‍ ജയമാധവന്‍നായരുടെ മരണത്തില്‍ വഴിത്തിരിവ്‌

തിരുവനന്തപുരം : കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണം കൊലപാതകമെന്ന് വ്യക്തമായ തെളിവ് ലഭിച്ചതായി സൂചന.ജയമാധവന്‍ നായര്‍ മരിച്ചു കിടന്ന മുറിക്കു പുറത്തുനിന്ന് കിട്ടിയ തടിക്കഷണത്തില്‍ രക്തക്കറ കണ്ടെത്തി. പൊലീസും ഫൊറന്‍സിക് സംഘവും തറവാട്ടില്‍ നടത്തിയ പരിശോധനയിലാണ് തടിക്കഷണം കണ്ടെത്തിയത്.

2017 ഏപ്രില്‍ രണ്ടിന് രാവിലെ ഏഴിന് കൂടത്തില്‍ വീട്ടിലെത്തിയപ്പോള്‍ ജയമാധവന്‍ നായര്‍ കട്ടിലില്‍നിന്ന് വീണു കിടക്കുന്നതു കണ്ടെന്നാണ് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ മൊഴി നല്‍കിയത്. മറ്റൊരു കാര്യസ്ഥന്‍ സഹദേവന്‍ ഏര്‍പ്പാടാക്കിയ ഓട്ടോറിക്ഷയില്‍ താനും വീട്ടുജോലിക്കാരി ലീലയും ജയമാധവനെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രാവിലെ എട്ടരമണിയോടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചെന്നും മൊഴിയിലുണ്ട്.

ജയമാധവന്‍ നായരുടെ തലയ്ക്കേറ്റ പരുക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടിലുമുള്ളത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകള്‍ എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്. സാധാരണ മരണമാണെങ്കില്‍ മരക്കഷണത്തില്‍ രക്തക്കറ കാണേണ്ടതില്ല.ഇതുസംബന്ധിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും. തടിക്കഷണം കണ്ടെടുക്കാനായത് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ് സൃഷ്ടിയ്ക്കുമെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News