
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിച്ചത് ഹൈവേ കവര്‍ച്ചയിലെ കള്ളപ്പണ ഇടപാട് മാത്രമെന്ന് കുറ്റപത്രം. നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് എന്നതിലേക്ക് അന്വേഷണം നീങ്ങിയില്ല. ആലപ്പുഴയിലെ ഭൂമി വാങ്ങാന്‍ ധര്‍മരാജന്‍ കൊടുത്തുവിട്ട പണമാണ് കൊള്ളയടിച്ചതെന്ന് ഇഡി കലൂര്‍ പി.എം.എല്‍.എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായി സംസ്ഥാനത്തേക്ക് കൊണ്ടുവന്ന പണമാണിതെന്നായിരുന്നു ആരോപണം. ഇത് തെളിവ് സഹിതം പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിന്റെ ചുവടുപിടിച്ച് കള്ളപ്പണ ഇടപാടില്‍ ഇഡി നടത്തിയ അന്വേഷണം പോലീസ് റിപ്പോര്‍ട്ടിനെ അപ്പാടെ നിരാകരിക്കുന്നു. പോലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായ റിപ്പോര്‍ട്ടാണ് ഇഡി കോടതിയില്‍ ഹാജരാക്കിയത്.
ഹൈവേ കവര്‍ച്ചയ്ക്കു ശേഷമുള്ള കള്ളപ്പണ ഇടപാടാണ് തങ്ങള്‍ അന്വേഷിച്ചതെന്നാണ് ഇക്കാര്യത്തില്‍ ഇഡിയുടെ ന്യായവാദം. ധര്‍മരാജന്‍ ആലപ്പുഴയില്‍ ഭൂമി വാങ്ങാന്‍ കൊണ്ടുപോയ മൂന്നരക്കോടി രൂപയാണ് കൊള്ളയടിക്കപ്പെട്ടത് എന്നാണ് ഇഡി ഇതിന്റെ ഉത്ഭവത്തെ സംബന്ധിച്ച് വിശദീകരിക്കുന്നത്.
ഇത് ബിജെപിക്ക് വന്ന തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന വാദത്തില്‍ അന്വേഷണമോ അത്തരത്തിലൊരു കണ്ടെത്തലോ ഇഡി നടത്തിയിട്ടില്ല. മറിച്ച് ധര്‍മരാജന്‍ ഇതിന്റെ ഉത്ഭവം വെളിപ്പെടുത്തിയിട്ടുണ്ട് എന്നത് മാത്രമാണ് ഇഡി കുറ്റപത്രത്തിലുള്ളത്.
ആലപ്പുഴയിലുള്ള തിരുവിതാംകൂര്‍ പാലസ് പ്രോപ്പര്‍ട്ടി വാങ്ങുന്നതിനുവേണ്ടി ഡ്രൈവര്‍ ഷംജീറിന്റെ കൈവശം ധര്‍മരാജന്‍ കൊടുത്തുവിട്ട 3.56 കോടി രൂപയാണ് കൊടകരയില്‍വെച്ച് കൊള്ളയടിക്കപ്പെട്ടത് എന്നതാണ് ഇഡി കുറ്റപത്രം.
എന്നാല്‍ ഇത്തരത്തില്‍ ഭൂമിയിടപാട് സംബന്ധിച്ചൊരു കണ്ടെത്തല്‍ ഇതേക്കുറിച്ച് അന്വേഷിച്ച പോലീസ് നടത്തിയിരുന്നില്ല. ബിജെപിക്ക് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനുവേണ്ടി കൊണ്ടുവന്ന പണമാണ് കൊടകരയില്‍വെച്ച് കൊള്ളയടിക്കപ്പെട്ടത് എന്നാണ് പോലീസ് കുറ്റപത്രത്തിലുള്ളത്.
പല മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യം സമര്‍ഥിച്ചത്. ധര്‍മരാജന്‍ തന്നെ നേരത്തേ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ ഇത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു പറഞ്ഞിരുന്നത്.