KeralaNews

കൊച്ചി വാട്ടർമെട്രോ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃക;നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: കൊച്ചി വാട്ടർമെട്രോ മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ കൊച്ചി വാട്ടർമെട്രോയുടെ ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. വാട്ടര്‍മെട്രോയ്ക്ക് പുറമെ 3200 കോടിയുടെ മറ്റ് പദ്ധതികളും അദ്ദേഹം നാടിന് സമര്‍പ്പിച്ചു.

ജനങ്ങൾക്ക് മലയാള നവവർഷം, വിഷു ആശംസകൾ നേർന്നാണ് പ്രധാനമന്ത്രി സംസാരിച്ചുതുടങ്ങിയത്. കേരളത്തിന് ആദ്യത്തെ വന്ദേ ഭാരത് ലഭിച്ചു. കൊച്ചി നഗരത്തിന് വാട്ടർമെട്രോ സ്വന്തമാകുന്നു. കണക്ടിവിറ്റിക്കൊപ്പം വിവിധ വികസന പദ്ധതികളും സംസ്ഥാനത്തിന് ലഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരാണ്, ജാഗ്രതയുള്ളവരാണ്. കഠിനാധ്വാനികളും വിദ്യാസമ്പന്നരുമാണ്. രാജ്യത്തെയും വിദേശത്തെയും പരിസ്ഥിതിയെക്കുറിച്ച് ഇവിടുത്തെ ജനങ്ങൾ ബോധവന്മാരാണ്. കേരളത്തിന്റെ വികസനപ്രക്രിയയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ പൊതുഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതിനുള്ള നവീന പദ്ധതികൾ രാജ്യത്ത് നടപ്പിലാക്കുന്നു. നിലവിൽ സർക്കാരിന്റെ പരിശ്രമം മെയ്ക്ക് ഇൻ പദ്ധതി കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ്. വന്ദേഭാരതും കൊച്ചി വാട്ടർ മെട്രോയും രാജ്യത്ത് നിർമിച്ചതാണ്. വാട്ടർമെട്രോയിലൂടെ കൊച്ചിയിലെ ഗതാഗത കുരുക്കിന് പരിഹാരമാകും. കൂടാതെ വിനോദസഞ്ചാരമേഖലയ്ക്കും വാട്ടർ മെട്രോ ഒരു മുതൽക്കൂട്ടായിരിക്കും. കേരളത്തിൽ നടപ്പിലാക്കുന്ന ഇത്തരം പദ്ധതികൾ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു.

സയൻസ് പാർക്ക് പദ്ധതി ഡിജിറ്റൽ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ്. കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തെ ഡിജിറ്റൽ സംവിധാനങ്ങൾ ലോകം മുഴുവൻ ചർച്ചചെയ്യുന്നു. ഇത് രാജ്യത്തിന് സ്വന്തമായ 5-ജി ടെക്‌നോളജി നാം സ്വയം തയ്യാറാക്കിയതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ലോകത്തിന്റെ സാമ്പത്തിക അവസ്ഥ എന്താണെന്ന് നമുക്കറിയാം. ഈ അവസ്ഥയിലും രാജ്യം വികസിച്ചു. ഇത് ലോകം അംഗീകരിക്കുന്ന കാര്യമാണ്. കേന്ദ്രത്തിലെ ശക്തമായ സർക്കാരാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിനും സർക്കാർ നിക്ഷേപം നടത്തുന്നു. ആധുനിക അടിസ്ഥാന സൗകര്യങ്ങൾക്കായി നിക്ഷേപം കണ്ടെതിതുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2023 ബജറ്റിൽ പത്ത് ലക്ഷം കോടി രൂപയിലധികം അടിസ്ഥാന വികസങ്ങൾക്കായി മാറ്റിവച്ചു. ഇന്ന് ഭാരതീയ റെയിൽവേ അതിന്റെ സുവർണ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കേരളത്തിന്റെ റെയിൽവേ വികസനത്തിന് കേന്ദ്രത്തിന്റെ പങ്ക് അഞ്ചിരട്ടി കൂട്ടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button