KeralaNews

പിടിച്ചുനിന്നാല്‍ സെമിയിലേക്ക്‌!ഓരോ പന്തും നിര്‍ണായകം; സമനിലയ്ക്കായി കേരളം;സച്ചിന്‍ ബേബിയും അക്ഷയും പൊരുതുന്നു

പൂനെ: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനെതിരെ സമനിലയ്ക്ക് വേണ്ടി പോരാടി കേരളം. 399 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന കേരളം നാലാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 100 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (19), അക്ഷയ് ചന്ദ്രന്‍ (32) എന്നിവരാണ് ക്രീസില്‍. ഒരു ദിനവും എട്ട് വിക്കറ്റും ശേഷിക്കെ 299 റണ്‍സ് പിറകിലാണ് കേരളം. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ജമ്മു തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സ് ഒമ്പതിന് 399 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ആദ്യ ഇന്നിംഗ്‌സില്‍ ജമ്മു ഒരു റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു. സമനില പിടിച്ചാല്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് സെമി ഫൈനല്‍ കളിക്കാനാവും. ക്യാപ്റ്റന്‍ പരസ് ദോഗ്രയുടെ സെഞ്ചുറിയാണ് (132) സെഞ്ചുറിയാണ് ജമ്മുവിന് വലിയ ലീഡ് സമ്മാനിച്ചത്. കനയ്യ വധാവന്‍ (64), സഹില്‍ ലോത്ര (59) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കേരളത്തിന് വേണ്ടി നിധീഷ് എം ഡി നാല് വിക്കറ്റ് വീഴ്ത്തി.

ബേസില്‍ എന്‍ പി, ആദിത്യ സര്‍വാതെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഒന്നാം ഇന്നിംഗ്‌സില്‍ ജമ്മുവിന്റെ 280 റണ്‍സിനെതിരെ സല്‍മാന്‍ നിസാറിന്റെ (പുറത്താവാതെ 112) സെഞ്ചുറിയാണ് കേരളത്തിന് ഒരു റണ്‍ ലീഡ് സമ്മാനിച്ചത്. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളത്തിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒരറ്റത്ത് അക്ഷയ് കനത്ത പ്രതിരോധം തീര്‍ത്തപ്പോള്‍ രോഹന്‍ കുന്നുമ്മല്‍ (36) സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് വീശി. സ്‌കോര്‍ബോര്‍ഡില്‍ 54 റണ്‍സുള്ളപ്പോള്‍ കൂട്ടുകെട്ട് പൊളിഞ്ഞു.

രോഹനെ യുധ്‌വീര്‍ സിംഗ് പുറത്താക്കി. മൂന്നാമതായി ക്രീസിലെത്തിയ ഷോണ്‍ റോജര്‍ക്ക് അധികദൂരം മുന്നോട്ട് പോകാന്‍ സാധിച്ചില്ല. ആറ് റണ്‍സെടുത്ത ഷോണിനേയും യുധ്‌വീര്‍ മടക്കുകയായിരുന്നു. പിന്നാലെ അക്ഷയ്‌ക്കൊപ്പം ചേര്‍ന്ന് സച്ചിന്‍ ബേബി സമനിലയ്ക്ക് വേണ്ടി കളിച്ചു. കനത്ത പ്രതിരോധമാണ് ഇരുവരും തീര്‍ത്തിരിക്കുന്നത്. എന്നാല്‍ അഞ്ചാം ദിസവം കൂടി അതിജീവിക്കണമെന്ന് മാത്രം. നാളെ ഒരു ദിവസം കേരളത്തിന് ഏറെ നിര്‍ണായകമാണ്.  

നാലാം ദിനം ക്രീസിലെത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എന്ന നിലായിരുന്നു ജമ്മു. ഇന്ന് വധാവന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. എന്‍ പി ബേസിലിന്റെ പന്തില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് ക്യാച്ച്. ക്യാപ്റ്റനൊപ്പം ചേര്‍ന്ന് 146 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് വധാവന്‍ മടങ്ങുന്നത്. വൈകാതെ ദോഗ്ര സെഞ്ചുറി പൂര്‍ത്തിയാക്കി. 232 പന്തുകള്‍ നേരിട്ട താരം 132 റണ്‍സുമായിട്ടാണ്് മടങ്ങിയത്. ഇതില്‍ രണ്ട് സിക്‌സും 13 ഫോറും ഉള്‍പ്പെടും. ആദിത്യ സര്‍വാതെയ്ക്കായിരുന്നു വിക്കറ്റ്. ലഞ്ചിന് തൊട്ടുമുമ്പ് നാസിര്‍ മുസാഫറിന്റെ (28) വിക്കറ്റും ജമ്മുവിന് നഷ്ടമായി. പിന്നീട് ലോത്രയും ആബിദ് മുഷ്താഖും (13), യുധ്‌വീര്‍ സിംഗും (27) ചേര്‍ന്ന് ലീഡ് 400ന് അടുത്തെത്തിച്ചു. 

രണ്ടാം ഇന്നിംഗ്സില്‍ ജമ്മുവിന് മോശം തുടക്കമാണ് ലഭിച്ചിരുന്നത്. 39 റണ്‍സിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ശുഭം ഖജൂരിയയെ (2) ആദ്യം നിധീഷ് എം ഡി പുറത്താക്കി. പിന്നാലെ യാവര്‍ ഹസ്സനും (16) നിധീഷിന്റെ പന്തില്‍ പവലിയനില്‍ തിരിച്ചെത്തി. ഇതോടെ രണ്ടിന് 39 എന്ന നിലയിലായി അവര്‍. പിന്നീട് വിവ്രാന്ത് ശര്‍മ (37)  ദോഗ്ര സഖ്യം 39 റണ്‍സ് കൂട്ടിചേര്‍ത്തു. വിവ്രാന്തിനെ പുറത്താക്കി ബേസിന്‍ എന്‍ പി ഒരിക്കല്‍കൂടി കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ദോഗ്ര – കനയ്യ സഖ്യം ക്രീസില്‍ ഉറച്ച് കാര്യങ്ങള്‍ ജമ്മുവിന്റ നിയന്ത്രണത്തിലാക്കുകയായിരുന്നു.  

ഒന്നാം ഇന്നിംഗ്‌സില്‍ ഏഴിന് 137 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ നിധീഷ് – സല്‍മാന്‍ സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്ത് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ നിധീഷും (30) എന്‍ പി ബേസും (0) പുറത്തായെങ്കിലും ബേസില്‍ തമ്പിയെ (15) കൂട്ടുപിടിച്ച്) സല്‍മാന്‍, കേരളത്തെ ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്ക് നയിക്കുകയായിരുന്നു. ജമ്മുവിന് വേണ്ടി അകിബ് അലി ദര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

നേരത്തെ 228-8 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ജമ്മു കശ്മീര്‍ ജമ്മു കശ്മീര്‍ ഒന്നാം ഇന്നിംഗ്‌സില്‍ 280 റണ്‍സിന് പുറത്തായിരുന്നു. വാലറ്റക്കാരുടെ ചെറുത്തു നില്‍പ്പിന്റെ കരുത്തിലാണ് ജമ്മു കശ്മീര്‍ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. പത്താമനായി ഇറങ്ങി തകര്‍ത്തടിച്ച് 30 പന്തില്‍ 32 റണ്‍സെടുത്ത അക്വിബ് നബിയും 31 പന്തില്‍ 26 റണ്‍സെടുത്ത യുദ്ധ്വീര്‍ സിംഗും ഉമര്‍ നസീറും(14*) ചേര്‍ന്നാണ് രണ്ടാം ദിനം ജമ്മു കശ്മീരിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. കേരളത്തിന് വേണ്ടി നിധീഷ് ആറ് വിക്കറ്റ് നേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker