ബസുകള്‍ ഓടില്ല, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല; ഇളവുകള്‍ വേണ്ടെന്ന് വെച്ച് കേരളം

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകള്‍ പലതും വേണ്ടെന്ന് വെച്ച് കേരളം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്ത്. സംസ്ഥാനത്ത് ഉടനെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ബാര്‍ബര്‍ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്ത് തല്‍ക്കാലം ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് അനുമതി നല്‍കേണ്ടെന്നാണ് തീരുമാനം.

ഗ്രീന്‍ സോണില്‍ പൊതുഗതാഗതം ആകാമെന്ന് കേന്ദ്രനിര്‍ദേശമുണ്ടെങ്കിലും സംസ്ഥാനത്ത് ഒരു സോണിലും ബസ് സര്‍വീസ് വേണ്ടെന്നാണ് തീരുമാനം. ബസുകളില്‍ പകുതി യാത്രക്കാരുമായി മാത്രമേ സര്‍വീസ് അനുവദിക്കൂ. ഇത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നതിനാല്‍ സ്വകാര്യബസ് ഉടമകള്‍ എതിര്‍ക്കുമെന്നതിനാലും കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ നഷ്ടം ഉണ്ടാക്കുമെന്നതിനാലുമാണ് തീരുമാനം.

മദ്യ വില്‍പ്പനശാലകളും തല്‍ക്കാലം തുറക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. അനിയന്ത്രിതമായ തിരക്കുണ്ടാകുമെന്ന് കണ്ടാണ് മദ്യ വില്‍പ്പനശാലകള്‍ തുറക്കെണ്ടെന്ന് തീരുമാനിച്ചത്. കേന്ദ്രമാര്‍ഗനിര്‍ദേശ പ്രകാരം മദ്യശാലകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ മദ്യശാലകള്‍ തുറക്കാനുള്ള നീക്കം നടന്നിരുന്നു. ബെവ്‌കോ മദ്യവില്‍പനശാലകളില്‍ അണുനശീകരണം ആരംഭിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് വയാനാടിനും എറണാകുളത്തിനും പിന്നാലെ ആലപ്പുഴയും തൃശൂരും ഗ്രീന്‍ സോണിലായേക്കും. രണ്ട് ജില്ലകളിലും കഴിഞ്ഞ 21 ദിവസവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുമില്ല. കേന്ദ്രമാര്‍ഗനിര്‍ദേശപ്രകാരം ഈ ജില്ലകള്‍ ഗ്രീന്‍ സോണ്‍ ആവേണ്ടതാണ്. എന്നാല്‍ കേന്ദ്രം ഇതുവരെ ഇവയെ ഗ്രീന്‍ സോണില്‍ പെടുത്തിയിട്ടില്ല. കേന്ദ്രവുമായി കൂടിയാലോചിച്ച് ഈ രണ്ട് ജില്ലകളേയും ഗ്രീന്‍ സോണാക്കി പ്രഖ്യാപിച്ചേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News