കെ സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റ്; പ്രഖ്യാപനം ഉടന്‍

തിരുവനന്തപുരം: കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അധ്യക്ഷ സ്ഥാനത്തേക്ക് മറ്റുപേരുകള്‍ പരിഗണനയിലില്ലായിരുന്നെന്നാണ് വിവരം. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് തീരുമാനം.

പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത് പോലെ മുതിര്‍ന്ന നേതാക്കളെ മറികടന്ന് ഏകപക്ഷീയമായി കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കേണ്ടെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ തീരുമാനം. നേരത്തെ എംഎല്‍എ മാരുമാരുടെയും എംപി മാരുടെയും അഭിപ്രായം സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ തേടിയിരുന്നു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ നേതാക്കള്‍ ആരുടേയും പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നില്ല.

ചില നേതാക്കള്‍ കെ.സി. വേണുഗോപാലിന്റെയും കെ. മുരളീധരന്റെയും പി.ടി. തോമസിന്റെയും പേര് നിര്‍ദേശിച്ചിരിന്നു. സോണിയ ഗാന്ധിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇനി അന്തിമ ചര്‍ച്ചയില്‍ എ.കെ. ആന്റണിയുടേയും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും അഭിപ്രായമാണ് നിര്‍ണായകമാകുക. ആന്റണിയുടെ പിന്തുണ സുധാകരന് അനുകൂലമാണെന്നാണ് നേരത്തെ തന്നെയുള്ള സൂചനകള്‍.

കെ.സി. വേണുഗോപാലുമായി സുധാകരനുള്ള ബന്ധം അത്ര ഇഴയടുപ്പമുള്ളതല്ല. അത് മാത്രമാണ് ഇനി സുധാകരന് മുന്നിലുള്ള കടമ്പ. തിരഞ്ഞെടുപ്പിന് ശേഷം കാര്യമായി പ്രതികരണത്തിന് തയ്യാറാകാത്ത കെ. സുധാകരന്‍ തലസ്ഥാനത്ത് തന്നെയാണുള്ളത്. പ്രവര്‍ത്തകര്‍ക്ക് ആവേശം നിറയ്ക്കാന്‍ കഴിയുന്ന നേതാവ് എന്നതാണ് സുധാകരന് മുന്‍തൂക്കം നല്‍കുന്ന ഘടകംപ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പി.ടി. തോമസ് വര്‍ക്കിങ് പ്രസിഡന്റായി വന്നേക്കും.

സുധാകരന്റെ പേര് അംഗീകരിക്കപ്പെട്ടാല്‍ കുറഞ്ഞത് മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍ കൂടി നിയമിക്കപ്പെട്ടേക്കും. സാമുദായിക സമവാക്യം കൂടി കണക്കിലെടുത്താകും ഈ നിയമനം. കൊടിക്കുന്നില്‍ സുരേഷ്, ടി.സിദ്ദിഖ് എന്നിവര്‍ വര്‍ക്കിങ് പ്രസിഡന്റുമാരായേക്കും. അഞ്ച് വര്‍ക്കിങ് പ്രസിഡന്റുമാര്‍ വന്നാല്‍ പി.സി. വിഷ്ണുനാഥിനും സാധ്യതയുണ്ട്. പി.ടി. തോമസ് അല്ലെങ്കില്‍ റോജി എം. ജോണിനോ ഹൈബി ഈഡനോ സാധ്യതയുണ്ട്. മുന്നണി കണ്‍വീനറായി ബെന്നി ബെഹനാന്‍ തിരിച്ചെത്താനും സാധ്യതയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News