28.9 C
Kottayam
Monday, May 27, 2024

‘സ്ത്രീകള്‍ കഴിവുകുറഞ്ഞവര്‍, പഠിപ്പിച്ചത് വെറുതെയായി’;ആര്‍ത്തവം അശുദ്ധി;സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഒട്ടും പിന്നിലല്ല കെപിസിസി പ്രസിഡന്റ് കെ.സുധാകരനും,കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

Must read

കൊച്ചി കെ.കെ.രമ എം.എല്‍.എയ്ക്കും സി.പി.ഐ നേതാവ് ആനി രാജയ്ക്കുമെതിരായി സി.പി.എം നേതാവ് എം.എം.മണിയുടെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ മണിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍.എന്നാല്‍ സുധാകരന്‍ നടത്തിയ മണിയേക്കാള്‍ മോശമായ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ സമൂഹമാധ്യമങ്ങള്‍ കുത്തിപ്പൊക്കുകയാണ്.

അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരനാണ് മണി. കേരളത്തിന്റെ സ്ത്രീ മുന്നേറ്റത്തിന്റെ പ്രതീകമായ രമയ്ക്ക് കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയും ഉണ്ടാകും എന്നാണ് സുധാകരന്‍ മണിയുടെ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിച്ചത്. ഇപ്പോള്‍ സ്ത്രീമുന്നേറ്റത്തെക്കുറിച്ച് പറയുന്ന സുധാകരന്റെ വിവാദമായ ചില പരാമര്‍ശങ്ങള്‍ നോക്കാം.

‘ആര്‍ത്തവം ശാരിരിക അശുദ്ധിതന്നെയാണ്. ഇന്ത്യന്‍ ഭരണഘടന ഉണ്ടാകുന്നതിനു മുമ്പുള്ള വിശ്വാസമാണിത്. അത്തരം വിശ്വാസങ്ങള്‍ തിരുത്താനാകില്ല.’ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് ഹിന്ദുത്വ സംഘടനകളും കോണ്‍ഗ്രസും പ്രതിഷേധിക്കവെ കെ സുധാകരന്‍ നടത്തിയ പ്രസ്താവനയാണിത്. സ്ത്രീത്വത്തിനെതിരായുള്ള കെ സുധാകരന്റെ ആദ്യത്തെ പ്രസ്താവനയല്ല ഇത്.

‘പത്താംക്ലാസ് പാസാകാത്ത അഭിസാരിക’

2013 വനിതാ ദിനത്തില്‍ മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ കെ സുധാകരന്‍ പറഞ്ഞത് ഇങ്ങനെ- ‘സ്ത്രീകളുമായി പഴയതുപോലെ സംസാരിക്കാനും ഇടപഴകാനും ഇപ്പോള്‍ എനിക്ക് പേടിയാണ്. എന്നെ ഒന്നു നോക്കി എന്ന് ഒരു സ്ത്രീ പറഞ്ഞാല്‍ ശിക്ഷ ഉറപ്പാണ്. പുതിയ നിയമം വരുമ്പോള്‍ സാക്ഷി പോലും വേണ്ട. സാധാരണ അടുപ്പമുള്ള വനിതകളെ കാണുമ്പോള്‍ തോളില്‍ തട്ടാറുണ്ട്. ഇനി ശരീരത്തില്‍ തൊടുന്ന ഏര്‍പ്പാടില്ല. ഐസ്‌ക്രീം കേസിലെ റജീനയുടെ കൂടി നാടാണിത്. അവര്‍ എത്ര തവണ മൊഴി മാറ്റി. എത്ര തവണ പണം വാങ്ങി. സ്ത്രീകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് വ്യാകുലപ്പെടുമ്പോള്‍ ഞങ്ങള്‍ പുരുഷന്മാര്‍ ഞങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചാണ് വ്യാകുലപ്പെടുന്നത്.’

വിധവയാകുന്നത് വിധിയാണെന്ന് സിപിഎം വിശ്വസിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ സതി അനുഷ്ഠിക്കണമെന്നും നിങ്ങള്‍ പറയുമോ? രമയെ യുഡിഎഫ് സംരക്ഷിക്കുമെന്ന് സതീശന്‍
‘ഇരട്ടച്ചങ്ക്, മുച്ചങ്ക് എന്നൊക്കെ പറഞ്ഞ് സിപിഎമ്മിന്റെ ആളുകള്‍ മുഖ്യമന്ത്രിയെ അങ്ങ് പൊക്കിയടിക്കുമ്പോള്‍ ഞങ്ങളൊക്കെ വിചാരിച്ചു പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെപ്പോലെ എന്തെങ്കിലുമൊക്കെ ചെയ്യുമെന്ന്. പക്ഷേ ആണുങ്ങളെപ്പോലെ ചെയ്തില്ലെന്നു മാത്രമല്ല പെണ്ണുങ്ങളെക്കാള്‍ മോശമായി എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.’ എന്നാല്‍ സംഭവത്തില്‍ വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ കെ സുധാകരന്‍ പിന്നീട് മാപ്പ് പറഞ്ഞു. താന്‍ ഉദ്ദേശിച്ചത് ആക്ടിവിസ്റ്റുകളായ സ്ത്രീകളെയാണെന്നായിരുന്നു സുധാകരന്റെ തിരുത്ത്. എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ച അതേ ദിവസമായിരുന്നു സുധാകരന്റെ സ്ത്രീവിരുദ്ധ പ്രസ്താവന.

2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെ സുധാകരന്‍ നടത്തിയ പ്രചാരണങ്ങളൊക്കെയും സ്ത്രീവിരുദ്ധതയില്‍ കേന്ദ്രീകരിച്ചായിരുന്നു. സുധാകരന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായ പി കെ ശ്രീമതി ടീച്ചറെ ലക്ഷ്യമിട്ടായിരുന്നു പ്രചാരണ വീഡിയോ. കണ്ണൂര്‍ ഭാഷാ ശൈലിയില്‍ തയ്യാറാക്കിയ വീഡിയോയില്‍ സ്ത്രീകള്‍ വീതം വാങ്ങിക്കുന്നതായിരുന്നു വിഷയം. ഇതിനിടെ ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി, ഓനെ പറഞ്ഞുവിട് ഓന്‍ ആണ്‍കുട്ടിയാണ് എങ്കിലെ കാര്യം നടക്കൂ, തുടങ്ങിയ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും ഉള്‍പ്പെട്ടു. സംഭവം വിവാദമായെങ്കിലും മാപ്പ് പറയാന്‍ സുധാകരന്‍ തയ്യാറായില്ല.

‘ആനി രാജ ഡല്‍ഹിയിലാണല്ലോ ഒണ്ടാക്കല്‍, കേരള നിയമസഭയില്‍ അല്ലല്ലോ’; അധിക്ഷേപ പരാമര്‍ശവുമായി എം എം മണി
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുധാകരന്‍ നടത്തിയ വാര്‍ത്താ സമ്മേളനവും വിവാദമായി. സ്ത്രീകളായ ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതല വഹിക്കാനാകില്ലെന്നായിരുന്നു പരാമര്‍ശം. ‘വനിതാ ജീവനക്കാരെ എളുപ്പത്തില്‍ കൈയിലെടുക്കാന്‍ സാധിക്കും. ഭീഷണിക്ക് വേഗം വശംവദനരാകും. പുരുഷന്മാരുടെയത്ര കഴിവില്ലാത്തവരാണ് സ്ത്രീകള്‍. സ്ത്രീ സ്ത്രീതന്നെ. ഒന്ന് ശബ്ദമുയര്‍ത്തിയാല്‍ അവര്‍ നിശബ്ദരാകും.’ എന്നായിരുന്നു പ്രസ്താവന.

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിനെ പത്താം ക്ലാസ് പോലും പാസാകാത്ത അഭിസാരിക എന്നാണ് സുധാകരന്‍ വിശേഷിപ്പിച്ചത്.

‘വിധവയായത് വിധി’

കഴിഞ്ഞ ദിവസമാണ് നിയമസഭയില്‍ സിപിഎം നേതാവ് എം എം മണി രമയ്‌ക്കെതിരെ രൂക്ഷ പരാമര്‍ശം നടത്തിയത്. ‘ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു, മുഖ്യമന്ത്രിക്കെതിരെ. ഞാന്‍ പറയാം, ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിന് ഞങ്ങളാരും ഉത്തരവാദികളല്ല.’ എന്നായിരുന്നു മണിയുടെ പ്രസ്താവന. മണിയുടേത് സ്ത്രീവിരുദ്ധ പരാമര്‍ശമാണെന്നും മാപ്പ് പറയണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടത് പാര്‍ട്ടി കോടതിയുടെ വിധിയാണ്. അത് വിധിച്ച ജഡ്ജി പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week