KeralaNews

കെ. മുരളീധരൻ ശിഖണ്ഡിയെപ്പോലെ, മത്സരത്തിനിറങ്ങുന്നത് ഇടതുമുന്നണിയെ ജയിപ്പിക്കാൻ: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: യു.ഡി.എഫ്. നേതാവ് കെ. മുരളീധരന്‍ ശിഖണ്ഡിയെ പോലെയാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഇടതുമുന്നണിയെ ജയിപ്പിക്കാന്‍ വേണ്ടിയാണ് കെ. മുരളീധരന്‍ എല്ലായ്‌പ്പോഴും മത്സരത്തിനിറങ്ങുന്നത്. മുരളീധരന്‍ എല്ലാക്കാലത്തും എടുക്കുന്ന സമീപനം ബി.ജെ.പിയെ തോല്‍പിക്കാന്‍ വേണ്ടിയാണ്. മറിച്ച് സ്വന്തം ജയത്തിനുവേണ്ടിയല്ലെന്നും സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

“മുരളീധരന്‍ ജയിക്കാന്‍ വേണ്ടി മത്സരിക്കുന്നതല്ലല്ലോ, മുരളീധരന്‍ ബി.ജെ.പിയെ തോല്‍പിക്കാന്‍ വേണ്ടി മത്സരിക്കുന്ന ആളാണ്. മുരളീധരന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച നിമിഷം അദ്ദേഹം പറഞ്ഞത് ബി.ജെ.പിയെ മൂന്നാം സ്ഥാനത്താക്കാനാണ് ഞാന്‍ മത്സരിക്കുന്നതെന്നാണ്. പിന്നെ എന്താ പറയേണ്ടത്. മുരളീധരന്‍ എല്ലാക്കാലത്തും എടുക്കുന്ന സമീപനം ബിജെപിയെ തോല്‍പിക്കാന്‍ വേണ്ടിയാണ്. അല്ലാതെ സ്വന്തം ജയത്തിന് വേണ്ടിയല്ല.

സിപിഎമ്മിനെ ജയിപ്പിക്കാന്‍ വേണ്ടി മുരളീധരനെ മുന്നില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇടതുമുന്നണിയെ ജയിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. അത് രാഷ്ട്രീയമായുള്ള നിലപാടാണോയെന്ന് നിങ്ങള്‍ പറയണം. ഞങ്ങളുടെ സ്ഥാനാര്‍ഥികളൊക്കെ മത്സരിക്കുന്നത് വോട്ടുനേടി ജയിക്കാനാണ് പക്ഷെ, ഇദ്ദേഹം പറഞ്ഞിരിക്കുന്നത് ബി.ജെ.പിയെ മൂന്നാം സ്ഥാനത്താക്കാനാണ് മത്സരിക്കുന്നതെന്നാണ്”, സുരേന്ദ്രന്‍ പറഞ്ഞു.

സാമൂഹികവിരുദ്ധമായ ഒരു പ്രസ്താവനയല്ലേ മുരളീധരനെതിരെ നടത്തിയത് എന്ന ചോദ്യത്തിന് ഇത്രയും ആരാധ്യനായ ഒരു നേതാവായ കെ. കരുണാകരന്റെ മകളെ തന്തയ്ക്ക് പിറക്കാത്തവള്‍ എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ കുടുംബത്തെ അധിക്ഷേപിച്ചിട്ട് ഈ ചോദ്യം ഒരു മാധ്യമപ്രവര്‍ത്തകനും ചോദിക്കുന്നത് കണ്ടില്ലല്ലോയെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയിലെ പ്രഗത്ഭരായ പലരേയും കോണ്‍ഗ്രസ് നേതൃത്വം അപമാനിക്കുകയും അപഹസിക്കുകയും ചെയ്തപ്പോള്‍ അവര്‍ക്ക് ആദരവ് കൊടുത്ത പാര്‍ട്ടിയാണ് തങ്ങളുടേതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കെ. കരുണാകരന്‍ ആദരിക്കപ്പെടേണ്ട ആളാണ്, കേരളത്തില്‍ വികസനം കൊണ്ടുവന്ന ആളാണ്. കെ. കരുണാകരനെ ജീവിതകാലം മുഴുവന്‍ ഉപയോഗിച്ചവര്‍ അദ്ദേഹത്തിന്റെ മരണശേഷം അപമാനിച്ചുവെന്നത് സത്യമല്ലേയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button