
കാലിഫോര്‍ണിയ: പ്രമുഖ ചിപ്പ് നിര്‍മാതാക്കളായ ഇന്റലിന്റെ സിഇഒയായി ലിപ് ബു ടാന്‍ ചുമതലയേറ്റതിന് പിന്നാലെ കമ്പനിയില്‍ വന്‍ മാറ്റങ്ങളുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
ചൊവ്വാഴ്ച സിഇഒയായി ചുമതലയേറ്റതിന് പിന്നാലെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ലിപ് ബു ടാന്‍ തന്നെ ഇതുസംബന്ധിച്ച സൂചന നല്‍കിയിരുന്നു. വരുംദിവസങ്ങളില്‍ കടുത്ത തീരുമാനങ്ങളുണ്ടാകുമെന്നാണ് അദ്ദേഹം യോഗത്തില്‍ ജീവനക്കാരോട് പറഞ്ഞത്. കമ്പനിയിലെ മിഡില്‍ മാനേജ്‌മെന്റിലാകും മാറ്റങ്ങള്‍ വരികയെന്നാണ് സൂചന. മിഡില്‍ മാനേജ്‌മെന്റിലെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്നാണ് പുതിയ സിഇഒ കരുതുന്നത്. ഇതിനാല്‍ മിഡില്‍ മാനേജ്‌മെന്റിലെ പല ജീവനക്കാരെയും ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ട്.
ചിപ്പ് നിര്‍മാണത്തില്‍ ഇന്റലിന്റെ പ്രതാപം തിരിച്ചുപിടിക്കാനാണ് ലിപ് ബു ടാന്റെ ശ്രമം. നിലവില്‍ എന്‍വിഡിയ അടക്കമുള്ള കമ്പനികള്‍ക്ക് ഇന്റല്‍ ചിപ്പുകള്‍ നിര്‍മിച്ചുനല്‍കുന്നുണ്ട്. ഇത്തരം ബിസിനസുകള്‍ കൂടുതല്‍ ശക്തമാക്കുന്നതിനൊപ്പം എഐ ചിപ്പുകളുടെ വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പുതിയ സിഇഒ പദ്ധതിയിടുന്നുണ്ട്.
അതേസമയം, പുതിയ സിഇഒ നയം വ്യക്തമാക്കിയതിന് പിന്നാലെ തൊഴില്‍നഷ്ടം ചൂണ്ടിക്കാട്ടി ഇതിനകം വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഇന്റലിന്റെ മുന്‍ സിഇഒയായിരുന്ന പാറ്റ് ഗെല്‍സിങ്കര്‍ ഇത്തരം കടുത്ത തീരുമാനങ്ങങ്ങള്‍ കൈക്കൊണ്ടിരുന്നില്ലെന്നും അദ്ദേഹം മൃദുവായാണ് ഇടപെട്ടിരുന്നതെന്നും ഈ രംഗത്തെ പലരും അഭിപ്രായപ്പെട്ടു.