InternationalNews

‘ഗാസയിൽ ഇസ്രായേലിനെതിരെ വാർത്ത ചെയ്യുന്നു’ അൽ ജസീറയ്ക്ക് അടച്ചുപൂട്ടി നെതന്യാഹു

ടെൽഅവീവ്: ഇസ്രായേലിൽ അൽജസീറയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ മന്ത്രി സഭയിൽ പ്രമേയം പാസ്സാക്കി ബെഞ്ചമിൻ നെതന്യാഹുവിന്റെ മന്ത്രിസഭ. ‘തീരുമാനം മന്ത്രിസഭ ഒറ്റക്കെട്ടായി പാസാക്കിയെന്നും അതിനാൽ ഉടൻ തന്നെ പ്രവർത്തനം അവസാനിപ്പിക്കണമെന്നുമുള്ള സന്ദേശം’ ലഭിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു.

അൽജസീറയടക്കമുള്ള മാധ്യമങ്ങളെ രാജ്യത്ത് നിന്ന് പുറന്തള്ളുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് അനുവദിച്ചുള്ള ബിൽ മന്ത്രിസഭ പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അൽജസീറയുടെ പ്രവർത്തനം രാജ്യത്ത് അവസാനിപ്പിക്കുന്നതിൽ മന്ത്രിസഭയിൽ വോട്ടെടുപ്പ് നടന്നത്.

വോട്ടെടുപ്പിൽ തീരുമാനത്തിന് അംഗീകാരം ലഭിച്ചതോടെ മന്ത്രിസഭാ പ്രഖ്യാപനം നെതന്യാഹു തന്നെ തന്റെ എക്‌സിലൂടെ കുറിച്ചു. ‘തന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇസ്രായേലിൽ അൽജസീറയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ഏകകണ്ഠമായി തീരുമാനമെടുത്തതായി’ നെതന്യാഹു പറഞ്ഞു.

മന്ത്രിസഭ തീരുമാനത്തിൽ താൻ ഒപ്പുവെച്ചതായി ഇസ്രായേൽ കമ്മ്യൂണിക്കേഷൻ മിനിസ്റ്റർ ഷ്ലോമോ കാർഹിയും അറിയിച്ചു. ‘ക്യാമറകൾ, കമ്പ്യൂട്ടറുകൾ, വാർത്താ റിപ്പോർട്ട് ചെയ്യാൻ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും പിടിച്ചെടുക്കുവാൻ നിർദേശം നൽകിയതായും’ അദ്ദേഹം പറഞ്ഞു.

ഗാസയിൽ ഇസ്രയേൽ നടത്തുന്ന ക്രൂരതകൾ പുറം ലോകത്തെത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ചാനൽ കൂടിയായിരുന്നു ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽജസീറ. ഇത് ഇസ്രയേൽ ഭരണകൂടത്തിന്റെ അതൃപ്തിക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ചാനലിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിലേക്കുള്ള നിയമ നിർമ്മാണത്തിലേക്ക് കടന്നത്.

രാജ്യ സുരക്ഷ ലംഘിച്ചാണ് അൽജസീറ പ്രവർത്തിക്കുന്നതെന്നും ഒക്ടോബർ ഏഴിന് രാജ്യത്ത് നടന്ന ആക്രമണത്തിൽ ഹമാസിനൊപ്പം അൽജസീറയും പങ്കാളിയായിരുന്നുവെന്ന് നെതന്യാഹു കഴിഞ്ഞ മാസം എക്‌സിൽ കുറിച്ചിരുന്നു. ലോകമെമ്പാടുമുള്ള തങ്ങളുടെ ജീവനാക്കാരുടെ സുരക്ഷയ്ക്ക് നെതന്യാഹുവിന് ഉത്തരവാദിത്തം ഉണ്ടെന്നാണ് അൽജസീറ അന്ന് പ്രതികരിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button