ലൈംഗിക പീഡനക്കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ മന്ത്രി ഗായത്രി പ്രസാദ് പ്രജാപതിക്ക് ജീവപര്യന്തം

ലക്നൗ:ചിത്രകൂട് ലൈംഗീക പീഡനക്കേസിൽ ഉത്തർപ്രദേശ് മുൻ മന്ത്രി ഗായത്രി പ്രസാദ് പ്രജാപതിക്കും കൂട്ടാളികൾക്കും ജീവപര്യന്തം തടവ്. ലഖ്നൗവിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഉത്തർപ്രദേശിൽ അഖിലേഷ് യാദവ് മന്ത്രിസഭയിലെ പ്രധാന അംഗമായമായിരുന്ന പ്രജാപതി ഗതാഗത, ഖനന മന്ത്രാലയങ്ങളുടെ ചുമതലയാണ് വഹിച്ചിരുന്നത്.

ചിത്രകൂടിലെ ഒരു യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനും പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതിനുമാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. 2017 മാർച്ചിലായിരുന്നു അറസറ്റ്. 2014 ഒക്ടോബർ മുതൽ മന്ത്രിയും കൂട്ടാളികളും യുവതിയെ പീഡിപ്പിച്ചുവരികയായിരുന്നു. 2016 ജൂലായിൽ പ്രായപൂർത്തിയാകാത്ത മകളെയും പ്രതികൾ പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് ഇവർക്കെതിരെ പരാതിപ്പെടാൻ യുവതി തീരുമാനിക്കുന്നത്.

പരാതിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് പോലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ യുവതി നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് മന്ത്രിക്കെതിരെ അന്ന് ഗൗതംപള്ളി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 2017 ഫെബ്രുവരി 18നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. പിന്നീട് മാർച്ചിൽ മന്ത്രി അറസ്റ്റിലാവുകയും അന്നുമുതൽ ജയിലിൽ കഴിഞ്ഞുവരികയുമായിരുന്നു. ആശിഷ് ശുക്ല, അശോക് തിവാരി എന്നിവരാണ് പ്രജാപതിയ്ക്കൊപ്പം ശിക്ഷിക്കപ്പെട്ട മറ്റ് രണ്ട് പ്രതികൾ. ശുക്ല അമേഠിയിൽ മുൻ റവന്യൂ ക്ലാർക്കും തിവാരി കരാറുകാരനുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News