അദാനിയ്ക്ക് പിന്നാലെ ‘ബ്ലോക്ക്’; ട്വിറ്റർ സ്ഥാപകന്റെ കമ്പനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ട്

സാൻഫ്രാൻസിസ്കോ: അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെ പുതിയ റിപ്പോര്‍ട്ടുമായി ഹിന്‍ഡന്‍ബര്‍ഗ് രംഗത്ത്. ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ ബ്ലോക്കിന്റെ ക്രമക്കേടുകളാണ് പുതിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയത്. ട്വിറ്ററിന്റെ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സിയുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ടിന് പിന്നാലെ മറ്റൊരു ‘വലിയ റിപ്പോര്‍ട്ട്’ പുറത്തുവിടുമെന്ന് യുഎസ് ഷോര്‍ട്ട്‌സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് വ്യാഴാഴ്ച രാവിലെ പ്രഖ്യാപിച്ചിരുന്നു.

രണ്ട് വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് കമ്പനിക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഹിന്‍ഡന്‍ബര്‍ഗ് അവകാശപ്പെടുന്നു. ഉപഭോക്താക്കളുടെ എണ്ണം പെരുപ്പിച്ചുകാട്ടിയെന്നാണ് റിപ്പോര്‍ട്ട്. വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി വിപണി മൂല്യം വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്. റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെ ബ്ലോക്കിന്റെ ഓഹരികള്‍ കൂപ്പുകുത്തുകയും ചെയ്തു.

സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ഗവേഷണം നടത്തുന്ന ലോകപ്രശസ്തമായ സ്ഥാപനമാണ് ഹിന്‍ഡന്‍ബര്‍ഗ്. ഗൗതം അദാനി ലോകത്തെ മൂന്നാമത്തെ ധനികനായി വളര്‍ന്നത് വന്‍ തട്ടിപ്പ് വഴിയാണെന്ന റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ടത്.

കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് നടത്തിയ പഠനത്തിലാണ് അദാനി ഗ്രൂപ്പ് ചെയ്തുവെന്ന പറയുന്ന തട്ടിപ്പുകള്‍ കണ്ടെത്തിയതെന്നും ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു.ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെ ലോകസമ്പന്നരുടെ പട്ടികയില്‍ നിന്നും അദാനി 24-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

ഫോര്‍ബ്സ് റിയല്‍-ടൈം ബില്യണയര്‍ സൂചിക പ്രകാരം, വ്യവസായിയുടെ ആസ്തി 53 ബില്യണ്‍ ഡോളറാണ്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സ്റ്റോക്ക് മാര്‍ക്കറ്റ് കൃത്രിമം, കള്ളപ്പണം വെളുപ്പിക്കല്‍, അക്കൗണ്ടിംഗ് വഞ്ചന എന്നീ കാരണങ്ങളില്‍ കമ്പനിയുടെ മേല്‍ ആരോപണമുയര്‍ത്തിയതോടെയാണ് അദാനി ഗ്രൂപ്പ് പ്രതിസന്ധി നേരിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News