അടിച്ചെങ്കിൽ പരിണിത ഫലവുമനുഭവിയ്ക്കണമെന്ന് ഭാഗ്യലക്ഷ്മിയോട് ഹൈക്കോടതി,അറസ്റ്റ് 30 വരെ തടഞ്ഞു

കൊച്ചി: യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷമിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. നിയമം കൈയിലെടുക്കാനും ആളുകളെ മർദ്ദിക്കാനും ആരാണ് അധികാരം തന്നതെന്ന് ഹൈക്കോടതി ഭാഗ്യലക്ഷമിയോട് ചോദിച്ചു. ഭാഗ്യലക്ഷമിയുടെ ജാമ്യാപേക്ഷയിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തവിട്ടു.

മുൻകൂർ ജാമ്യം തേടി ഭാഗ്യലക്ഷ്മി, ശ്രീലക്ഷമി അറക്കൽ, ദിയ സന്ന എന്നിവർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഒക്ടോബർ 30 വരെ കോടതി അറസ്റ്റ് തടഞ്ഞത്. ജാമ്യഹർജിയിൽ 30-ന് ഹൈക്കോടതി വിധി പറയും അതുവരെ മൂവരേയും അറസ്റ്റ് ചെയ്യാൻ പാടില്ല. അറസ്റ്റ് തടയുന്നതിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നടൽകുന്നതെന്നും എന്നാൽ നിലവിൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതിൻ്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. ഹർജി പരിഗണിക്കുന്നതിനിടെ രൂക്ഷവിമർശനമാണ് ഹൈക്കോടതി ഭാഗ്യലക്ഷി, ദിയ സന്ന, ശ്രീലക്ഷമി എന്നിവർക്കെതിരെ നടത്തിയത്.

നിയമം കൈയിലെടുക്കാനും മർദ്ദിക്കാനും ആരാണ് നിങ്ങൾക്ക് അധികാരം തന്നത്. അടിക്കാൻ റെഡിയാണെങ്കിൽ അതിൻ്റെ ഫലം നേരിടാനും നിങ്ങൾ തയ്യാറാവണം. അയാൾ (വിജയ് പി നായർ) ചെയ്തത് തെറ്റായിരിക്കാം. പക്ഷേ നിയമം കൈയിലെടുക്കാൻ പാടുണ്ടോ? വിജയ് പി നായരെ നിങ്ങൾ മർദ്ദിച്ചില്ലെന്ന് കാണിക്കാനായി എന്തു തെളിവാണ് ഹാജരാക്കാനുള്ളത്. അയാളെ ചോദ്യം ചെയ്യാൻ നിങ്ങളാരാണ് – ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ഹൈക്കോടതി ചോദിച്ചു.

അതേസമയം തനിക്കെതിരെ പൊലീസ് ചുമത്തിയ വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്ന് ഭാഗ്യലക്ഷമി കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിനെ എതിർത്ത പ്രോസിക്യൂഷൻ ഭാഗ്യലക്ഷമിയും സംഘവും വിജയ് പി നായരെ അക്രമിച്ചത് കൂടാതെ ലാപ്പ് ടോപ്പും മൊബൈലും മോഷ്ടിച്ചെന്നും ആരോപിച്ചു. എന്നാൽ ഈ വാദത്തോട് കോടതി വിയോജിച്ചു. ഇവർക്ക് മോഷ്ടിക്കാൻ ഉദ്ധേശമുണ്ടെന്ന് തോന്നുന്നില്ല. അല്ലെങ്കിൽ ലാപ്പ് ടോപ്പും മറ്റും പൊലീസ് സ്റ്റേഷനിൽ ഏൽപിക്കില്ലായിരുന്നു – കോടതി നിരീക്ഷിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News