ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ്,കോഴിക്കോട് നഗരത്തില്‍ കനത്ത ജാഗ്രത

കോഴിക്കോട്: ഉറവിടം തിരിച്ചറിയാനാവത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ കൊവിഡ് ജാഗ്രത കര്‍ശനമാക്കുന്നു. ജൂണ്‍ 27-ന് ആത്മഹത്യ ചെയ്ത ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിക്കുകയും, കല്ലായി സ്വദേശിനിയായ ഗര്‍ഭിണിയുടെ വൈറസ് ഉറവിടം കണ്ടെത്താന്‍ സാധിക്കാതെ വരികയും ചെയ്തതോടെയാണ് കോഴിക്കോട് നഗരത്തില്‍ വീണ്ടും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയത്.

പ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട് കോര്‍പറേഷനിലെ മൂന്ന് വാര്‍ഡുകളും ഒളവണ്ണ പഞ്ചായത്തിലെ ഒരു വാര്‍ഡും കണ്ടൈന്‍മെന്റ സോണായി പ്രഖ്യാപിച്ചു. കോര്‍പറേഷന്‍ പരിധിയിലെ ഓരോ കണ്ടെയ്ന്‍മെന്റ് ഡിവിഷനില്‍ നിന്നും നാളെ 300 വീതം സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കാനാണ് അധികൃതരുടെ തീരുമാനം. ഇനിയൊരറിയിപ്പ് ഉണ്ടാവും വരെ കോഴിക്കോട് രാഷ്ട്രീയ, സാoസ്‌കാരിക യോഗങ്ങളും പ്രതിഷേധങ്ങളും അനുവദിക്കില്ല.

ജൂണ്‍ 27-ന് ഉച്ചയ്ക്ക് വീട്ടില്‍ വച്ചു തൂങ്ങിമരിച്ച വെള്ളയില്‍ കുന്നുമ്മല്‍ സ്വദേശി കൃഷ്ണന്റെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പരിശോധിച്ചപ്പോള്‍ ആണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ആദ്യഫലം പൊസിറ്റീവായതിന് പിന്നാലെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്ത വെള്ളയില്‍ പൊലീസ് സ്റ്റേഷനിലെ സിഐ അടക്കമുള്ള ഏഴ് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. ഇയാളുടെ രണ്ടാമെത്തെ കൊവിഡ് പരിശോധനവും ഇന്ന് പൊസിറ്റീവായി വന്ന സാഹചര്യത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ മൂന്ന് വാര്‍ഡുകള്‍ ഉടനെ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിക്കും.

കോഴിക്കോട് നഗരത്തിലെ പിടി ഉഷ റോഡില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുന്ന കൃഷ്ണന് ഇവിടെ നിന്നാവാം കൊവിഡ് ബാധയുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. ചെന്നൈ അടക്കമുള്ള വിദൂര ദേശങ്ങളില്‍ നിന്നെത്തിയ പലരും ഫ്‌ളാറ്റില്‍ ക്വാറന്റൈനിലിരുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ഈ നിഗമനത്തിലെത്തിയത്.

ഫ്‌ളാറ്റിലെ 37 സാംപിള്‍ ഇന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇയാളുടെ അടുത്ത ബന്ധുക്കളുടേയും അയല്‍വാസികളുടേയും സാംപിളുകളും ഉടനെ പരിശോധനയ്ക്ക് അയക്കും. ഇയാള്‍ മരിച്ച ദിവസം നൂറിലേറെ പേരാണ് വീട്ടിലെത്തിയത്. ഈ ആളുകളെല്ലാം സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോ?ഗ്യവകുപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ജില്ലയില്‍ ഇന്ന് ആകെ നാല് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കുവൈത്തില്‍ നിന്നും വന്ന ഫറോക്ക് സ്വദേശി, ഖത്തറില്‍ നിന്നും വന്ന ഏറാമല സ്വദേശി, സൗദിയില്‍ നിന്നും വന്ന രാമനാട്ടുകര സ്വദേശിനി, കല്ലായി സ്വദേശിനിയായ ?ഗര്‍ഭിണി എന്നിവര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ സഹയാത്രികന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ ആണ് ഏറാമല സ്വദേശിക്ക് രോ?ഗം സ്ഥിരീകരിച്ചത്. എന്നാല്‍ കല്ലായിലെ ?ഗര്‍ഭിണിയായ യുവതിക്ക് വൈറസ് ബാധയുണ്ടായത് എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

30 വയസുള്ള ഈ യുവതി ജൂണ്‍ 23-ന് ഗര്‍ഭകാല പരിശോധനക്കായി സ്വകാര്യ ആശുപത്രിയില്‍ പോകുകയും അവിടെ നിന്നുള്ള നിര്‍ദ്ദേശപ്രകാരം കോവിഡ് പരിശോധനക്കായി ജൂണ്‍ 24ന് മെഡിക്കല്‍ കോളേജിന് സമീപമുളള ഡി.ഡി.ആര്‍.സിയില്‍ സ്രവം പരിശോധനക്ക് നല്‍കുകയും ചെയ്തു. ജൂണ്‍ 25 ന് സ്വന്തം വീട്ടില്‍ നിന്നും പന്നിയങ്കരയിലെ ഭര്‍ത്താവിന്റെ വീട്ടിലെത്തി.

തുടര്‍ന്ന് പരിശോധനാഫലം കാണിക്കുന്നതിനായി അന്നുതന്നെ സ്വന്തം കാറില്‍ ഉച്ചക്ക് ശേഷം സ്വകാര്യ ആശുപത്രിയില്‍ എത്തുകയും അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. മെഡിക്കല്‍ കോളേജില്‍ എത്തി വീണ്ടും സ്രവം പരിശോധനക്കായി എടുത്തു. ജൂണ്‍ 26 ന് പ്രസവിച്ചു. പ്രസവത്തിനു ശേഷം വീണ്ടും സ്രവപരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇവര്‍ അവിടെ തന്നെ ചികിത്സയിലാണ്. ഇവരുടെ ബന്ധുക്കളുടേയും കുഞ്ഞിന്റേയും സ്രവപരിശോധന ഫലം നാളെ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News