Gold rate today: സ്വർണവില ഉയർന്നു തന്നെ; ഇന്നത്തെ വിലയിങ്ങനെ

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു തന്നെ. കുറയുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് നിരാശ. സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് അല്‍പ്പം കാത്തിരിക്കാം. എങ്കിലും വലിയ തോതിലുള്ള വിലക്കുറവ് പ്രതീക്ഷിക്കാന്‍ വകയില്ല. ഡോളര്‍ മൂല്യം തുടര്‍ച്ചയായി കുറയുന്നതാണ് തിരിച്ചടിയാകുന്നത്.

അമേരിക്കന്‍ സാമ്പത്തിക രംഗത്ത് സംഭവിക്കുന്ന മാറ്റമാണ് ഡോളറിന്റെ മൂല്യത്തില്‍ അസ്ഥിരത നിലനിര്‍ത്തുന്നത്. ഇതാകട്ടെ സ്വര്‍ണവിലയില്‍ കുറവ് വരുന്നതിനും കാരണമാകുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് നിരക്ക് തുടര്‍ച്ചയായി ഉയരുകയാണിപ്പോള്‍. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അല്‍പ്പം കാത്തിരിക്കുന്നതാകും നല്ലത്. അതേസമയം, വില്‍ക്കാല്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് നേട്ടമാണ്.

കേരളത്തില്‍ ഇന്ന് സ്വര്‍ണവില പവന് 45240 രൂപയാണ്. ഈ മാസം 13നാണ് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 44360 രൂപയായിരുന്നു അന്നത്തെ വില. 880 രൂപയുടെ വര്‍ധനവാണ് ഏതാനും ദിവസങ്ങള്‍ക്കം ഉണ്ടായിരിക്കുന്നത്. ഇത് സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആശങ്ക നല്‍കുന്നതാണ്. ഗ്രാമിന് 5655 രൂപയാണ് ഇന്ന് നല്‍കേണ്ടത്.

ഡോളര്‍ മൂല്യം തുടര്‍ച്ചയായി കുറയുകയാണ്. 103.82ലാണ് ഡോളര്‍ ഇന്‍ഡക്‌സ്. ഒരു മാസം മുമ്പ് 107ലായിരുന്നു. ഡോളര്‍ മൂല്യം കുറയുമ്പോള്‍ മറ്റു പ്രധാന കറന്‍സികള്‍ മൂല്യമേറുകയും അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന സാഹചര്യം വരികയും ചെയ്യും. കൂടുതല്‍ സ്വര്‍ണ ഇടപാട് നടക്കുമ്പോള്‍ വില ഉയരും. ഇതാണ് ഇപ്പോഴത്തെ വില വര്‍ധനവിന് ഒരു കാരണം.

അതേസമയം, ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 83.29 എന്ന നിരക്കിലാണ്. രൂപ മൂല്യം ഇടിയുന്നത് ഇന്ത്യയ്ക്ക് വിപണിയില്‍ തിരിച്ചടി നല്‍കും. അതേസമയം, എണ്ണവില നേരിയ തോതില്‍ വര്‍ധിക്കുന്നുണ്ട്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 80.61 ഡോളര്‍ ആണ് ഏറ്റവും പുതിയ വില. എണ്ണവില ഉയര്‍ന്നാല്‍ വിപണിയില്‍ ഇറക്കുമതി രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടി നേരിടും.

ദേശീയ വിപണിയില്‍ സ്വര്‍ണം പവന് 45360 രൂപയാണ്. ഗ്രാമിന് 5670 രൂപയാണ് ഡല്‍ഹിയിലെ വില. കേരളത്തിലെ വിലയേക്കാള്‍ അല്‍പ്പം കൂടുതലാണ് ഡല്‍ഹിയില്‍. അതേസമയം, വെള്ളി ഗ്രാമിന് 76 രൂപയും കിലോയ്ക്ക് 76000 രൂപയുമാണ് പുതിയ വില. കിലോ വിലയില്‍ 500 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News