ഉരുള്‍പൊട്ടലില്‍ ഏലത്തോട്ടം ഒലിച്ചുപോയി; കര്‍ഷകന്‍ ഹൃദയാഘാതം മൂലം മരിച്ചു

വണ്ടിപ്പെരിയാര്‍: ഉരുള്‍പൊട്ടലില്‍ ഒന്നര ഏക്കര്‍ ഏലത്തോട്ടം ഒലിച്ചുപോയതിനു പിന്നാലെ കര്‍ഷകന്‍ ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചു. തേങ്ങാക്കല്‍ എസ്റ്റേറ്റിലെ ഫാക്ടറി ഓഫീസര്‍ എസ്എന്‍വി വീട്ടില്‍ സി ജയ്‌മോന്‍ (55) ആണ് മരിച്ചത്. നഷ്പരിഹാരം തേടി അധികൃതരെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണം വന്നിരുന്നില്ല. ഇത് ജയ്‌മോനെ മാനസികമായി തളര്‍ത്തിയിരുന്നു.

നാശനഷ്ടം തിട്ടപ്പെടുത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജയമോന്‍ തിങ്കളാഴ്ച ഏലപ്പാറ വില്ലേജ് ഓഫീസില്‍ അപേക്ഷയുമായി എത്തിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച അപേക്ഷ സ്വീകരിക്കാന്‍ കഴിയില്ലെന്ന് വില്ലേജ് അധികൃതര്‍ പറഞ്ഞതായാണ് ആരോപണം.

ഇതോടെ ധനസഹായം ലഭിക്കാന്‍ പോലും സാധ്യതയില്ലെന്ന് ജയ്‌മോന്‍ അറിയിച്ചതായി സുഹൃത്തുക്കള്‍ പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

കഴിഞ്ഞ ദിവസം ഉണ്ടായ ഉരുള്‍പൊട്ടലില്‍ ജയ്‌മോന്റെ കോഴിക്കാനം 26 പുതുവലിലെ വിളവെടുക്കാന്‍ പാകമായിരുന്ന ഏലത്തോട്ടം പൂര്‍ണമായും നശിച്ചിരുന്നു. എന്നാല്‍ കൃഷി നശിച്ചു എന്ന പരാതിയുമായി കര്‍ഷകന്‍ നേരിട്ട് സമീപിച്ചിട്ടില്ലെന്നും അപേക്ഷ സ്വീകരിക്കില്ലെന്ന് മറ്റ് ഉദ്യോഗസ്ഥര്‍ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ലെന്നും ഏലപ്പാറ വില്ലേജ് ഓഫീസര്‍ പി എന്‍ ബീനാമ്മ പറഞ്ഞിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News