InternationalNews

യുക്രൈനിൽ റഷ്യയുടെ ശക്തമായ ഡ്രോൺ ആക്രമണം, കനത്ത നാശം

കീവ്: യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ യുക്രൈനെതിരെ ഡ്രോണ്‍ ആക്രമണം അഴിച്ചുവിട്ട് റഷ്യ. ഖാര്‍കീവ്, പൊള്‍താവ, സുമി, കീവ്, ചെര്‍ണിവ്, ഒഡേസ തുടങ്ങിയ പ്രധാനപ്പെട്ട ഇടങ്ങളുള്‍പ്പെടെ 13 സ്ഥലത്താണ് റഷ്യ ഒറ്റദിവസം ഒരേസമയം വ്യാപകമായ ഡ്രോണ്‍ ആക്രമണം നടത്തിയത്.

യുക്രൈനെതിരേ റഷ്യ ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 267 ഡ്രോണുകളാണ് ഈ പ്രദേശങ്ങളിലേക്ക് പറന്നെത്തിയത്. ഇതില്‍ 138 എണ്ണത്തിനെ വെടിവെച്ചിടാനായി എന്നാണ് യുക്രൈന്‍ വ്യോമസേന പറയുന്നത്. ഇതിനൊപ്പം മൂന്ന് ബാലിസ്റ്റിക് മിസൈല്‍ ആക്രമണവും റഷ്യ നടത്തിയെന്നും യുക്രൈന്‍ വ്യോമസേനാ വക്താല് യുറി ഇഗ്നാത് പറഞ്ഞു.

യുക്രൈന്റെ തലസ്ഥാനമായ കീവില്‍ ഉള്‍പ്പെടെ കനത്ത നാശമാണ് റഷ്യന്‍ ആക്രമണത്തിലുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. യുക്രൈന്‍ വ്യോമ പ്രതിരോധത്തെ തകര്‍ക്കാന്‍ മിക്ക ദിവസങ്ങളിലും രാത്രിയിൽ റഷ്യ ഡ്രോണ്‍ ആക്രമണം നടത്താറുണ്ട്.

ഇത് തടയാന്‍ റഷ്യയുടെ വിതരണ ശൃഖല ലക്ഷ്യമാക്കിയാണ് യുക്രൈന്‍ ആക്രമണം നടത്തുന്നത്. പുതിയ ആക്രമണത്തില്‍ എത്രമാത്രം നാശമുണ്ടായെന്ന് വ്യക്തമല്ല. നിലവില്‍ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്ന വിവരങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 1150 ഡ്രോണ്‍ ആക്രമണങ്ങളാണ് റഷ്യയുടെ ഭാഗത്തുനിന്നുണ്ടായത്. 35 മിസൈല്‍ ആക്രമണങ്ങലും 1400 ഗൈഡഡ് ബോംബുകളും റഷ്യ യുക്രൈനുനേരെ പ്രയോഗിച്ചു. 2022 ഫെബ്രുവരി 24 നാണ് റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തിയത്. നാറ്റോയുടെ ഭാഗമാകാനുള്ള യുക്രൈനിന്റെ ശ്രമത്തിന് പിന്നാലെ ഉണ്ടായ തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് റഷ്യന്‍ അധിനിവേശമുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker