KeralaNews

സ്ത്രീധനമായി ചോദിച്ചത് 150 പവനും 15 ഏക്കറും BMW കാറും; നൊമ്പരമായി യുവഡോക്ടറുടെ മരണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവഡോക്ടറുടെ ആത്മഹത്യയ്ക്ക് കാരണമായത് സ്ത്രീധനത്തെച്ചൊല്ലി സുഹൃത്ത് വിവാഹത്തില്‍നിന്ന് പിന്മാറിയതിനാലാണെന്ന് ആരോപണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പി.ജി. വിദ്യാര്‍ഥിനി ഡോ.ഷഹ്‌ന(28)യുടെ മരണത്തിലാണ് സ്ത്രീധനം വീണ്ടും ചര്‍ച്ചയാകുന്നത്. ഇതുമായി ബന്ധപ്പെട്ട് ഷഹ്‌ന എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

തിങ്കളാഴ്ച രാത്രിയാണ് സഹപാഠികള്‍ ഷഹ്നയെ മെഡിക്കല്‍ കോളേജിനടുത്ത് താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെഞ്ഞാറമൂട് മൈത്രി നഗര്‍ ജാസ് മന്‍സിലില്‍ പരേതനായ അബ്ദുള്‍ അസീസിന്റെയും ജമീലയുടെയും മകളാണ് ഷഹ്‌ന. ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗത്തില്‍ 2022 ബാച്ചിലാണ് പി.ജി.ക്ക് പ്രവേശനം നേടിയത്. രണ്ടുവര്‍ഷം മുന്‍പായിരുന്നു ഷഹ് നയുടെ പിതാവ് അബ്ദുള്‍ അസീസ് മരിച്ചത്.സഹോദരിയുടെയും സഹോദരന്റെയും വിവാഹം കഴിഞ്ഞു. സഹോദരൻ കംപ്യൂട്ടർ സെന്ററിലെ ജീവനക്കാരനാണ്.

ഷഹ്‌നയും സുഹൃത്തുമായുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, യുവാവിന്റെ വീട്ടുകാര്‍ ഉയര്‍ന്ന സ്ത്രീധനമാണ് വിവാഹത്തിനായി ആവശ്യപ്പെട്ടത്. 150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബി.എം.ഡബ്ല്യൂ. കാറുമാണ് സ്ത്രീധനമായി യുവാവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടതെന്നാണ് ഷഹ് നയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

യുവാവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നല്‍കാന്‍ ഷഹ്നയുടെ വീട്ടുകാര്‍ക്കായില്ല. ഇതോടെ യുവാവ് വിവാഹത്തില്‍നിന്ന് പിന്‍മാറിയെന്നും ഇതിന്റെ മാനസികപ്രയാസം ഷഹ്നയെ അലട്ടിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം സൂചിപ്പിക്കുന്നതാണ് ഷഹ് നയുടെ മുറിയില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പും.

സ്ത്രീധനം നല്‍കാന്‍ സാമ്പത്തികശേഷിയില്ലാത്തതിനാല്‍ ജീവനൊടുക്കുന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്. പിതാവ് മരിച്ചുപോയതിനാല്‍ മറ്റാരും ആശ്രയമില്ലാത്ത സ്ഥിതിയാണെന്നും യുവഡോക്ടറുടെ കുറിപ്പില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker