KeralaNews

ജനുവരിക്കകം പഠിപ്പിച്ചു തീര്‍ക്കണം; ഡിജിറ്റല്‍ ക്ലാസുകളുടെ എണ്ണം കൂട്ടാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ പഠന രീതിയിൽ മാറ്റംവരുത്താനൊരുങ്ങി സർക്കാർ. പത്ത്, പ്ലസ് ടു പാഠ ഭാഗങ്ങള്‍ ജനുവരിക്കകം പഠിപ്പിച്ചു തീര്‍ക്കാന്‍ നീക്കം. ഇതിനായി ഡിജിറ്റല്‍ ക്ലാസുകളുടെ എണ്ണം കൂട്ടാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ഡിസംബര്‍ മുതല്‍ കൂടുതല്‍ സമയം നീക്കിവയ്ക്കും. അതേസമയം വാര്‍ഷിക പരീക്ഷയുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.

പാഠഭാഗങ്ങള്‍ ഡിസംബറിനകം പഠിപ്പിച്ചുതീര്‍ത്തു ജനുവരി മുതല്‍ റിവിഷന്‍ നടത്തുകയാണു പതിവു രീതി. എന്നാല്‍ കോവിഡ് വ്യാപനം കാരണം പഠന രീതിയിൽ മാറ്റംവരുത്തി. 10,12 ക്ലാസുകാര്‍ക്ക് ഇപ്പോള്‍ പ്രതിദിനം ഒന്നര മണിക്കൂറില്‍ 3 ക്ലാസുകളാണു നല്‍കുന്നത്. ഇത് ഇരട്ടിയെങ്കിലുമാക്കിയാലേ ജനുവരിയില്‍ പഠിപ്പിച്ചുതീര്‍ക്കാനാകൂ. പിറകിലായ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാകും ക്ലാസ് പുനഃക്രമീകരണം. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു തുടങ്ങിയതിനാല്‍ 10,12 ക്ലാസുകാര്‍ക്കെങ്കിലും ജനുവരി മുതല്‍ സ്‌കൂളുകളില്‍ ക്ലാസ് നടത്താനാവുമെന്നാണു പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം കോവിഡ് വ്യാപനം വര്‍ധിച്ചാല്‍ ഈ കണക്കുകൂട്ടലും തെറ്റും.

അതേസമയം വാര്‍ഷിക പരീക്ഷയുടെ കാര്യത്തില്‍ നിലവിൽ തീരുമാനമായിട്ടില്ല. ഏപ്രിലില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നതിനാല്‍ മാര്‍ച്ചിലോ മേയിലോ മാത്രമേ പരീക്ഷ നടത്താനാകൂ. പ്രാക്ടിക്കല്‍ പരീക്ഷകള്‍ എങ്ങനെ നടത്തുമെന്ന പ്രശ്‌നവുമുണ്ട്. ഇതുവരെ പരീക്ഷകളൊന്നും നടക്കാത്തതിനാല്‍ വാര്‍ഷിക പരീക്ഷയ്ക്കു മുന്‍പ് മോഡല്‍ പരീക്ഷ നടത്തണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്. മറ്റു ക്ലാസുകാര്‍ക്കു പരീക്ഷ നടത്തുന്നതിനെക്കുറിച്ച്‌ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button