3 വയസുകാരിയെ കമ്പ്യൂട്ടർ അധ്യാപകൻ പീഡിപ്പിച്ചു, അമ്മയുടെ പരാതിയിൽ 28 കാരൻ അറസ്റ്റിൽ

ഭോപ്പാൽ : മധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ ഒരു സ്വകാര്യ സ്കൂളിലെ കമ്പ്യൂട്ടർ അധ്യാപകനായ 28 കാരനായ കാസിം റെഹാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെറും  മൂന്ന് വയസ്സും ഏഴ് മാസവും പ്രായമുള്ള പെൺകുട്ടിയെ ആണ് അധ്യാപകൻ സ്കൂളിൽ വെച്ച് ക്രൂര പീഡനത്തിന് ഇരയാക്കിയത്. സ്കൂൾ അധികൃതരെ വിവരം അറിയിച്ചെങ്കിലും മാനേജ്മെന്‍റ് തന്‍റെ പരാതി അവഗണിക്കുകയും അധ്യാപകനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു.

ഇതോടെ പെൺകുട്ടിയുടെ അമ്മ തിങ്കളാഴ്ച പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് ഭോപ്പാൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പ്രിയങ്ക ശുക്ല പറഞ്ഞു. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പിന്നാലെ സ്കൂളിലെത്തിയ പൊലീസ് കമ്പ്യൂട്ടർ അധ്യാപകനായ കാസിമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗ്യങ്ങളിൽ മുറിവുകൾ കണ്ടതോടെയാണ് സംശയം തോന്നി അമ്മ സ്കൂൾ മാനേജ്മെന്‍റിൽ വിവരം അറിയിച്ചത്. എന്നാൽ സ്കൂൾ അധികൃതർ അമ്മയുടെ പരാതി കണ്ടില്ലെന്ന് നടിച്ചുവെന്ന് പൊലീസും വ്യക്തമാക്കി.

സംഭവത്തിൽ പ്രതിക്കെതിരെ ഭാരതീയ ന്യായ സൻഹിത അനുസരിച്ച് ബലാത്സംഗത്തിനും പോകോസ് വകുപ്പുകളും ചുമത്തി കേസെടുത്തിട്ടുണ്ട്. സ്കൂളധികൃതർക്കെതിരെയും നടപടിയെടുക്കുമെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പ്രിയങ്ക ശുക്ല പറഞ്ഞു. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പരിശോധന ഫലം വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരും പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News