BusinessKeralaNews

നിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിറ്റു, ഫ്ലിപ്കാർട്ടിനെതിരെ കേന്ദ്ര നടപടി; വൻ തുക പിഴ,ഉല്‍പ്പന്നം തിരിച്ചെടുക്കണം

ന്യൂഡല്‍ഹി: രാജ്യത്ത് നിലവിലുള്ള നിർബന്ധിത മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഫ്ലിപ്പ് കാർട്ടിനെതിരെ കേന്ദ്ര നടപടി. ഗാർഹിക ഉപഭോക്താക്കൾക്ക് നിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിറ്റതിന് ഇ – കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിന് വൻ തുക പിഴ ശിക്ഷ ഏർപ്പെടുത്തി. പിഴ അടയ്ക്കുന്നതിനൊപ്പം വിറ്റയിച്ച നിലവാരമില്ലാത്ത പ്രഷർ കുക്കറുകളെല്ലാം ഉപഭോക്താക്കളെ അറിയിച്ച് തിരിച്ചെടുക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റിയാണ് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി ഫ്ലിപ്പ്കാർട്ടിന് എതിരെ നടപടിയെടുത്തത്. ഇ – കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതിനും 1,00,000 രൂപ പിഴയടക്കാനും കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

സ്വന്തം പ്ലാറ്റ്‌ഫോമിലൂടെ വിറ്റഴിച്ച 598 പ്രഷർ കുക്കറുകളും വാങ്ങിയ ഉപഭോക്താക്കളെ വിവരമറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവർക്ക് നൽകിയ പ്രഷർ കുക്കറുകൾ ഫ്ലിപ്കാർട്ട് തിരിച്ച് എടുക്കണം. ഉപഭോക്താക്കൾക്ക് അവരുടെ പക്കൽ നിന്ന് ഈടാക്കിയ വില തിരികെ നൽകാനും ഉത്തരവിൽ പറയുന്നു.

ഉത്തരവിൽ കമ്പനി എടുത്ത നടപടികളെ കുറിച്ച് 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും ഫ്ലിപ്പ്കാർട്ടിനോട് കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റി ചീഫ് കമ്മീഷണർ നിധി ഖാരെ നിർദ്ദേശം നൽകി. ഇ – കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കുന്നതിലൂടെ ഫ്ലിപ്പ്കാർട്ട് 1,84,263 രൂപ വരുമാനം നേടിയതായി സമ്മതിച്ചിരുന്നു. 2021 ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഗാര്‍ഹിക പ്രഷർ കുക്കർ ( ഗുണ നിലവാര നിയന്ത്രണം ) ഉത്തരവ് എല്ലാ ഗാർഹിക പ്രഷർ കുക്കറുകൾക്കും IS 2347:2017 മാനദണ്ഡ പാലനം നിർബന്ധമാക്കിയിട്ടുണ്ട്. ഇത് ലംഘിച്ചതിനാണ് നടപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button